ഇടുക്കി: സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം എം മണിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി. എം എം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്നായിരുന്നു ശശിയുടെ പ്രസംഗം. ഇന്നലെ മൂന്നാറിൽ നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു ഒ ആർ ശശിയുടെ വിവാദ പരാമർശം.
ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണെന്നും എന്നാൽ മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ശശി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരായ എം എം മണിയുടെ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു ഒ ആർ ശശിയുടെ അധിക്ഷേപം.
ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ഡീൻ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാർട്ടി പരിപാടിയിൽ പ്രസംഗിച്ച എം എം മണി പറഞ്ഞത്. 'ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീനിന് കൊടുക്കരുത്. ഡീനിന് മുമ്പ് ഉണ്ടായിരുന്ന പി ജെ കുര്യൻ പെണ്ണ് പിടിയനാണ്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. . ആകെ സ്വദേശി ആയുള്ളത് ഇപ്പോൾ ജോയ്സ് മാത്രമാണ്.' - എം എം മണി അധിക്ഷേപിച്ചു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |