മുംബയ്: ' ദി ഗട്ട്‌ലെസ് ഫുഡി' എന്നറിയപ്പെട്ടിരുന്ന പ്രശസ്‌ത ഇന്ത്യൻ ബ്ളോഗർ നടാഷ ദിദ്ദീ അന്തരിച്ചു. പൂനെയിലായിരുന്നു അന്ത്യം. ആമാശയമില്ലാതെ ജീവിതം നയിച്ചിരുന്ന നടാഷ ഏറെ ആരാധകരുള്ള പാചകവിദഗ്ദ്ധയായിരുന്നു. നടാഷയുടെ ഭർത്താവാണ് മരണവിവരം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. എന്താണ് മരണകാരണമെന്നത് വ്യക്തമല്ല.
പൂനെയിൽ ജനിച്ചുവളർന്ന 50കാരിയായ നടാഷ ഇൻസ്റ്റാഗ്രാമിലൂടെ പാചകകുറിപ്പുകൾ പങ്കുവച്ചാണ് ശ്രദ്ധേയയായത്. 2012ൽ ട്യൂമർ ബാധിച്ചതിനെത്തുടർന്ന് മുഴുവൻ ആമാശയവും നീക്കം ചെയ്തിരുന്നു. താൻ വളരെയധികം ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായി അടുത്തിടെ അവർ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം വയറിളക്കം, തലകറക്കം, തളർച്ച എന്നിവ അനുഭവപ്പെടുന്നതായി അവർ പറഞ്ഞു.
ഫുഡ് ബ്ളോഗർമാരുടെ നീണ്ട നിരയിൽ ആമാശയമില്ലാതിരിക്കുക എന്ന അവസ്ഥ തന്നെ വേറിട്ടുനിർത്തുന്നതായി ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. 'ആമാശയം നീക്കം ചെയ്തത് ഭാഗ്യമായാണ് ഞാൻ കരുതുന്നത്. ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോയില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതകഥ തന്നെ മാറുമായിരുന്നു. ഏത് അവസ്ഥയിലൂടെയാണോ നിങ്ങൾ കടന്നുപോകുന്നത് അതിൽ നിന്ന് മികച്ചത് കണ്ടെത്തുക എന്നതാണ് എന്റെ വിശ്വാസം'- നടാഷ പങ്കുവച്ചു.
ഗ്യാസ്ട്രക്ടമിയെത്തുടർന്ന് (ആമാശയം നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ) ആമാശയത്തെ മറികടക്കുന്ന രീതിയിൽ നടാഷയുടെ ദഹനവ്യവസ്ഥ പുനഃക്രമീകരിച്ചിരുന്നു. വളരെ കടുത്ത ഡയറ്റും ചികിത്സാരീതികളും പാലിക്കുകയും ചെയ്തിരുന്നു. ആഹാരം ഭക്ഷണനാളിയിൽ നിന്ന് നേരിട്ട് കുടലിലേയ്ക്ക് പോകുന്നതിനാൽ ഡംപിംഗ് സിൻഡ്രോം എന്ന ഗുരുതരമായ അവസ്ഥയും ഇവർക്കുണ്ടായിരുന്നു. അതിനാൽതന്നെ വേഗത്തിൽ ഭക്ഷണം കഴിക്കാനോ കട്ടികൂടിയ ആഹാരം കഴിക്കാനോ സാധിച്ചിരുന്നില്ല. ഇതിനിടെ മദ്യപാനത്തിന് അടിമയായിരുന്നതായും വിഷാദരോഗം അനുഭവിക്കുന്നതായും അവർ വെളിപ്പെടുത്തിയിരുന്നു. ഇതിന് ചികിത്സ തേടുകയാണെന്നും അവർ പങ്കുവച്ചു. അടുത്തിടെ തോളിൽ ശസ്‌ത്രക്രിയ നടത്തേണ്ടതായും വന്നു. അതേസമയം, പ്രിയപ്പെട്ട ഫുഡ് ബ്ളോഗറുടെ വിയോഗത്തിൽ നിരവധി ആരാധകർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |