രണ്ടാം ഇന്നിംഗ്സിൽ പൃഥ്വിരാജ്, ശബ്ദമായും അഭിനയിച്ച് അമല പോൾ
ബ്ലെസിയും പൃഥ്വിരാജും ചേർന്ന് സമ്മാനിച്ച ക്ലാസിക് ആടുജീവിതത്തെ ആദ്യം ഇങ്ങനെ വിശേഷിപ്പിക്കാം.
മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്ന സിനിമ എന്നാണ് അടുത്ത വിശേഷണം.
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രമായി മൂന്നു മണിക്കൂർ നേരം പൃഥ്വിരാജ് അത്ഭുതപ്പെടുത്തുന്ന പരകായ പ്രവേശം തന്നെ നടത്തി. ആടുജീവിതത്തിൽ നിന്ന് പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ് ആരംഭിച്ചു എന്ന് ഉറപ്പിക്കാൻ സാധിക്കും. ആറാട്ടുപുഴയിലെ മണൽ വാരൽ തൊഴിലാളിയായ നജീബിൽ നിന്ന് മണലാരണ്യത്തിലെ നജീബിലേക്കു എത്താൻ വലിയ ദൂരം തന്നെ താണ്ടേണ്ടി വരുന്നു.
പൃഥ്വിരാജ് എന്ന അഭിനേതാവ് നജീബ് എന്ന മനുഷ്യനെ ഉള്ളിലേക്ക് ആവാഹിച്ചുവെന്ന് നോട്ടത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം പ്രകടമാക്കുന്നു. നജീബിന്റെ രൂപം കണ്ടു അയാൾ പോലും നടുങ്ങുമ്പോൾ മുതൽ അവസാനം വരെ ഒരിടത്തും പൃഥ്വിരാജിനെ കാണാൻ കഴിയില്ല.
മകൾ അലംകൃത കാണുന്ന തന്റെ ആദ്യ സിനിമ ആടുജീവിതമാണെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. അച്ഛൻ അഭിനയിച്ച ഏറ്റവും മികച്ച സിനിമ തന്നെ മകൾ കാണുന്നു. നജീബിന്റെ പ്രിയപാതിയായ സൈനു ആയി അമല പോൾ ശക്തമായ നായികമുഖമായി അടയാളപ്പെടുത്തുന്നു. നിറയെ കിനാക്കൾ കാണുന്ന സൈനു ആദ്യ പകുതി നജീബിന്റെ നിഴലായി കൂടെ തന്നെ നിന്നു. രണ്ടാം പകുതിയിൽ ശബ്ദമായി വന്നു സൈനു അഭിനയിച്ചത് പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയുന്നു. കുഞ്ഞിന്റെ കരച്ചിൽ കാതിൽ കേൾക്കുമ്പോൾ നജീബ് മാത്രമല്ല പ്രേക്ഷകരുടെ സന്തോഷവും വളരെ വലുതാണ്.
നജീബിന്റെ അതിജീവനം അത്രമാത്രം പ്രേക്ഷകർ ആഗ്രഹിച്ചിട്ടുണ്ട്. അറബ് -ആഫ്രിക്കൻ വംശജരായ താരങ്ങൾ വരെ അസാധാരണമായ പ്രകടനത്തിൽ. നജീബിന്റെ കൂട്ടുകാരനായി എത്തുന്ന ഗോകുൽ എന്ന നടൻ ജീവിക്കുകതന്നെ ചെയ്തു. എന്തിന് ഒട്ടകവും ആടുകളും വരെ അഭിനയിച്ചിട്ടുണ്ട്. നജീബ് അവരോട് വിട പറയുമ്പോൾ അവർ പോലും സന്തോഷിക്കുന്നുവെന്ന പ്രതീതി. ബെന്യമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരം കൃത്യമായി സെല്ലുലോയ്ഡിൽ എത്തിക്കുന്നതിൽ സംവിധായകൻ ബ്ലെസി അംഗീകാര നിറവിൽ. ബ്ലെസിയുടെ സംഭാഷണം കാച്ചികുറുക്കിയതു പോലെ. നജീബ് നടത്തിയത് ഒരു യുദ്ധം തന്നെയായിരുന്നുവെന്ന് കെ.എസ്. സുനിൽ ക്യാമറയിലൂടെ കാട്ടിതരുന്നു. ജോർദ്ദാനും അൾജീരിയുമെല്ലാം ത്യാഗഭൂമിയായി പ്രക്ഷകരെ കാണിക്കുന്നു. എ.ആർ. റഹ്മാന്റെ സംഗീതമാണ് ആടുജീവിതത്തിന്റെ മറ്രൊരു മാസ്റ്റർ പീസ്. നിശബ്ദതയ്ക്കുപോലും വലിയ പ്രാധാന്യം ആടുജീവിതം നൽകുന്നു.
റസൂൽ പൂക്കുട്ടിയുടെ ശബ്ദലേഖനം മരുഭൂമിയിലെ കാറ്റായി കാതിൽ ഇരച്ചുകയറുന്നു. ശ്രീകർ പ്രസാദിന്റെ ചിത്രസംയോജനം സംവിധായകന്റെ മനസ് അറിഞ്ഞു തന്നെ. രഞ്ജിത് അമ്പാടിയുടെ മേക്കപ്പ് നജീബിന്റെ രണ്ടു കാലത്തെ മാത്രമല്ല അവസാനം പുതുജീവൻ നൽകി നാട്ടിലേക്ക് അയക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |