കൊച്ചി: കൂലിപ്പണിക്കാരനായ എളങ്കുന്നപ്പുഴ സ്വദേശി കെ.ജി. ജോൺസണിന്റെ ജീവിതത്തിലും ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥയുണ്ട്. മുഴുക്കുടിയൻ എന്ന ലേബലിൽനിന്ന് മാറിയ ഈ 51കാരൻ 32 വർഷത്തിനിടെ അന്നമൂട്ടിയത് ആയിരക്കണക്കിനാളുകളെ.
12-ാം വയസിൽ വാറ്റുചാരായം കുടിച്ചുതുടങ്ങിയ ആളാണ് ജോൺസൺ. മുതിർന്നപ്പോൾ ദിവസവും 500 രൂപയ്ക്കുവരെ കുടിച്ചു. അവസ്ഥ മോശമായപ്പോൾ സഹോദരൻ 1992ൽ ജോൺസണെ തൃശൂരിലെ ധ്യാനകേന്ദ്രത്തിലെത്തിച്ചു. പുതിയ മനുഷ്യനായിട്ടായിരുന്നു മടക്കം. മദ്യത്തോട് വിടപറഞ്ഞ ജോൺസൺ ഒരു പ്രതിജ്ഞയെടുത്തു. തെരുവിൽ അലയുന്നവർക്കും ആഹാരത്തിന് ബുദ്ധിമുട്ടുന്നവർക്കും ഒരുനേരത്തെ അന്നമൂട്ടിക്കൊള്ളാമെന്ന്.
നാലോ അഞ്ചോ ആളുകൾക്ക് ഊണ് നൽകിയായിരുന്നു തുടക്കം. ഇപ്പോൾ നൂറ്റി അൻപതോളം പേർക്ക് പൊതിച്ചോർ നൽകുന്നു. ജോൺസൺന്റെ നല്ല മനസറിഞ്ഞ സമീപവാസികളും പരിചയക്കാരും സംഘടനകളും സാമ്പത്തികമായി സഹായിക്കുന്നതിനാലാണ് മുടങ്ങാതെ അന്നം കൊടുക്കാനാകുന്നത്.
1998ൽ ജീവിതപങ്കാളിയായ ഷിനിയോടൊപ്പം ചേർന്ന് കൊച്ചുകൂരയൊരുക്കാൻ താങ്ങായതും നാട്ടുകാരും സമീപത്തെ പള്ളിയുമാണ്. ഓട്ടിസം ബാധിതയായ രണ്ടാമത്തെ മകൾ ജിസ്‌നയുടെ ചികിത്സയ്ക്കും മൂന്നാമത്തെ മകൾ ജോഷ്‌നയുടെ പഠനത്തിനും പിന്തുണയേറെ. മൂത്തമകൾ ജൂലിയറ്റിന് ധനകാര്യ സ്ഥാപനത്തിൽ താത്കാലിക ജോലിയുണ്ട്.
രാത്രിയിൽ ഒറ്റയ്ക്ക് പാചകം
വൈപ്പിൻ പല്ലമ്പള്ളിയിലെ കപ്പിത്താംപറമ്പിൽവീട്ടിൽ അർദ്ധരാത്രി മുതൽ ജോൺസൺ ഒറ്റയ്ക്ക് പാചകംതുടങ്ങും. വെളുക്കുമ്പോഴേക്ക് തോരൻ, മോര്, അച്ചാർ എന്നിവയും മീൻ, മുട്ട, ചിക്കൻ ഇവയിലേതെങ്കിലും ഒരു കറിയും ഉൾപ്പെടെയുള്ള പൊതിച്ചോറ് റെഡി. രാവിലെ 11മുതൽ സ്കൂട്ടറിൽ പൊതിച്ചോറുമായി പുറപ്പെടും. എളങ്കുന്നപ്പുഴ, വളപ്പ്, പുതുവൈപ്പ്, ബീച്ചുകൾ, ഗോശ്രീ, പെരുമ്പിള്ളി എന്നിവിടങ്ങളിലായാണ് ഊണ് നൽകുന്നത്.
''കർത്താവ് ഇനിയുള്ള ജീവിതത്തിനും താങ്ങായുണ്ടാകും. മരണംവരെ ആവശ്യക്കാർക്ക് അന്നമൂട്ടാൻ പറ്റണേ എന്നതാണ് പ്രാർത്ഥന.
ജോൺസൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |