പയ്യോളി (കോഴിക്കോട്): രണ്ട് പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സുമേഷ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ വിവരമറിഞ്ഞ് സഹോദരൻ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് ഇവരുടെ മാതാവ് സ്വപ്നയുടെ ഫോട്ടോയും 'ഭാര്യയുടെ അടുത്തേക്ക് പോകുന്നു' എന്ന സുമേഷിന്റെ ആത്മഹത്യ കുറിപ്പും ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് കുട്ടികളുടെ മാതാവ് സ്വപ്ന കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കുട്ടികളുടെ കഴുത്തിൽ പാടുകളുള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സുമേഷിന്റെ മൃതദേഹം വീടിന് നൂറ് മീറ്റർ അകലെ റെയിൽ പാളത്തിലാണ് കണ്ടത്. പയ്യോളി പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. എ.എസ്.പി അങ്കിത് സിംഗ്, ഡിവൈ.എസ്.പി വിനോദ്, പയ്യോളി സി.ഐ പി.വി.സജീവ് എന്നിവരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തെക്കയിൽ പരേതനായ കരുണാകരൻ നായരുടെയും പത്മിനിയുടെയും മകനാണ് സുമേഷ്. സഹോദരങ്ങൾ: സുഭാഷ്, സന്തോഷ് (വിമുക്ത ഭടൻ), സുജേഷ് (ഇന്ത്യൻ ആർമി), സുഭജ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |