ചെന്നൈ: രജനികാന്ത് ചിത്രം 'അണ്ണാമലൈ" റിലീസ് ചെയ്യുമ്പോൾ കരൂരിലെ കർഷകനായ കുപ്പുസ്വാമിയുടെ മകൻ അണ്ണാമലൈയ്ക്ക് പ്രായം എട്ട്. രജനി ആരാധകനായ കുപ്പുസ്വാമിക്ക് സിനിമയിലെ മാസ് ഡയലോഗ് "മലൈയെടാ... അണ്ണാമലൈ..." കേട്ടപ്പോൾ ആരാധന. സ്കൂളിൽ കുട്ടികൾക്കു മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് കെ. അണ്ണാമലെയും പറഞ്ഞു 'മലൈയെടാ... അണ്ണാമലൈ...'
സിനിമയിലെ രജനികാന്തിന്റെ അതേ പവറാണ് രാഷ്ട്രീയത്തിൽ കെ.അണ്ണാമലൈയ്ക്കും. തനിക്കുള്ളിലെ സിങ്കത്തെ തട്ടിയുണർത്തിയെന്ന് സിനിമയിലെ അണ്ണാമലൈ പറയുന്നത് കേട്ടപ്പോൾ മകന് എന്നെങ്കിലും 'സിങ്കം' എന്ന വിളിപ്പേര് വരുമെന്ന് ആ കർഷകൻ ഓർത്തില്ല.
ഐ.പി.എസുകാരനായി എത്തി കർണ്ണാടകത്തിലെ ക്രിമിനൽ കളകളെ പറിച്ചെറിഞ്ഞപ്പോൾ അവിടത്തുകാർ അണ്ണാമലൈയ്ക്ക് ഒരു വിളിപ്പേര് നൽകി 'സിങ്കം'. അതേ സിങ്കം ജോലി വലിച്ചെറിഞ്ഞ് ബി.ജെ.പിയുടെ തമിഴ്നാട് പ്രസിഡന്റായി എതിരാളികളെ വെല്ലുവിളിക്കുന്നത് സിംഗിളായിട്ടാണ്. ഒപ്പം നിന്ന അണ്ണാ ഡി.എം.കെയും ഡി.എം.ഡി.കെയും പിണങ്ങിയകന്നപ്പോഴും തമിഴ്നാട്ടിൽ താമര വിരിയും എന്ന് ദേശീയ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നതും അണ്ണമലൈയിലുള്ള വിശ്വാസം കൊണ്ടാണ്.
സ്വന്തം മണ്ഡലമായ കരൂരിൽ മത്സരിക്കാൻ ആഗ്രഹിച്ച അണ്ണാമലെയെ കൂടുതൽ വിജയ സാദ്ധ്യതയുള്ള കോയമ്പത്തുരിൽ മത്സരിക്കാൻ നേതൃത്വം നിർദേശിച്ചതിനു പിന്നിൽ ഒരു കാര്യം കൂടിയുണ്ട് - മികച്ച പ്രാസംഗികൻ കൂടിയായ അണ്ണാമലൈയെ ദേശീയ നേതാവായി ഉയർത്തുക. ഫലം വരുന്ന ജൂൺ നാല് അണ്ണാമലൈയടെ നാൽപതാം പിറന്നാളാണ്. ബി.ജെ.പി 400 സീറ്റ്പ്രതീക്ഷിക്കുന്ന ദിനം!
ഫ്ലാഷ് ബാക്ക്
2011 കർണാടക കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അണ്ണാമലൈ ബെംഗളൂരു സൗത്ത് പൊലിസ് ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 2019ൽ പദവി രാജി ച്ച് മടങ്ങുമ്പോൾ പ്രായം 35. പൊലീസ് സൂപ്രണ്ടായിരിക്കെ ഉഡുപ്പിയിൽ നിന്നും സ്ഥലം മാറ്റിയപ്പോൾ ആളുകൾ കരഞ്ഞുകൊണ്ട് തെരുവിലിറങ്ങി തടയാൻ ശ്രമിച്ച സംഭവം വാർത്തയായിരുന്നു. വർഗീയ കലാപങ്ങളെല്ലാം അടിച്ചൊതുക്കുകയും മാനഭംഗ കേസുകളിലെ പ്രതികളെയെല്ലാം സാഹസികമായി പിടികൂടുകയും ചെയ്ത ഓഫീസറെ വിട്ടുകൊടുക്കാൻ അവിടത്തുകാർക്ക് മനസില്ലായിരുന്നു.
2020ലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായി വേരോട്ടമില്ലാത്ത അറുവാകുറിച്ചിയിൽ 24,816 വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തി. സംസ്ഥാന പ്രസിഡന്റായിരുന്ന എൽ.മുരുകൻ കേന്ദ്രമന്ത്രിയായതിനു പിന്നാലെ, കെ.അണ്ണാമലൈയ്ക്ക് ബിജെപി അദ്ധ്യക്ഷ സ്ഥാനം.തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനം ശരിയെന്ന് തെളിഞ്ഞു. ചെന്നൈ കോർപറേഷനിൽ ഉൾപ്പെടെ അക്കൗണ്ട് തുറന്നതോടെ അണ്ണാമലൈ ആവേശത്തിലായി. മുഖ്യപ്രതിപക്ഷ കക്ഷിയായി ഉയരാൻ ശ്രമിച്ചപ്പോൾ അണ്ണാഡി.എം.കെയ്ക്കത് പ്രകോപനമായി ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ മുൻമുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈ പരസ്യമായി മാപ്പു പറഞ്ഞെന്ന് അണ്ണാമലെ ആരോപിച്ചതോടെ അണ്ണാ ഡി.എം.കെ പിണങ്ങിമാറി. 'എൻ മക്കൾ എൻ മൺ' എന്ന സംസ്ഥാന പദയാത്രയിൽ കൂടുതൽ കരുത്തു നേടി അണ്ണാമലൈ മുന്നോട്ടു പോകുന്നത്. 'എൻ വഴി തനി വഴി'യെന്ന ശൈലിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |