തിരുവനന്തപുരം: ആവശ്യമായ അനുമതികൾ നേടാതെ ഭൂമി പ്ളോട്ടുകളായി തിരിച്ച് വിൽപന നടത്തുന്നത് തടയാൻ കർശന നടപടിയുമായി സർക്കാർ. സ്ഥലം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റേറ) രജിസ്റ്റർ ചെയ്യാതിരിക്കുക, പരസ്യം ചെയ്യുക, വാങ്ങാൻ ആളുകളെ ക്ഷണിക്കുക എന്നിവയ്‌ക്കാണ് മൂന്ന് വർഷം തടവും പിഴയും നിർദേശിച്ചിരിക്കുന്നത്. പദ്ധതി തുകയുടെ 10 ശതമാനമാണ് പിഴയായി ഈടാക്കാൻ വ്യവസ്ഥ ചെയ‌്തിരിക്കുന്നത്.
പഞ്ചായത്ത് മുനിസിപ്പൽ കെട്ടിടനിർമാണ ചട്ടപ്രകാരം എതുഭൂമിയും പ്ലോട്ടുകളാക്കി വികസിപ്പിക്കുന്നതിന് ഉടമസ്ഥർ തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് അനുമതി തേടണം. ഭൂമിയുടെ ആകെ വിസ്തീർണം 0.5 ഹെക്ടറിൽ താഴെയും പ്ലോട്ടുകളുടെ എണ്ണം പത്തിൽ കുറയുകയും ചെയ്താലും തദ്ദേശസ്ഥാപന സെക്രട്ടറിയുടെ വികസനാനുമതി ആവശ്യമാണ്.
പ്ലോട്ടുകൾ പത്തിൽ കവിയുകയും ആകെ വിസ്തീർണം 0.5 ഹെക്ടറിനുതാഴെയായാലും അനുമതി വേണം. പ്ലോട്ടുകൾ 20ൽ കൂടുകയോ ഭൂമിയുടെ വിസ്തീർണം 0.5 ഹെക്ടറിൽ കൂടുകയോ ചെയ്താൽ ജില്ലാ ടൗൺ പ്ലാനറുടെ ലേ ഔട്ട് അനുമതിയും സെക്രട്ടറിയുടെ വികസന അനുമതിയും ആവശ്യമാണ്.
റിയൽ എസ്റ്റേറ്റ് ആക്ടനുസരിച്ച് 500 ചതുരശ്രമീറ്ററിന് മുകളിലുള്ള ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ എല്ലാവിധ അനുമതിയോടെയും വേണം കെ-റേറയിൽ രജിസ്റ്റർ ചെയ്യേണ്ടത്. അനുമതിപത്രത്തിന്റെ പകർപ്പ് റേറ സെക്രട്ടറിക്കും നൽകണം.
വികസന അനുമതിപത്രമോ ലേ ഔട്ട് അനുമതിയോ കൂടാതെ ഭൂമി കൈമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ അധികാരമുണ്ട്. തുടർന്നായിരിക്കും വിശദീകരണം തേടലും ഇതരനടപടികളും. ഉടമകളുടെ സിറ്റിംഗ് നടത്തി വിശദീകരണം കേട്ടശേഷമായിരിക്കും നടപടികൾ. പിഴയടച്ചില്ലെങ്കിലാണ് അടുത്തഘട്ടം നിയമനടപടികൾ സ്വീകരിക്കുക.
ഭൂമി പ്ലോട്ടാക്കുന്നതിന്റെ വ്യവസ്ഥകൾ സംബന്ധിച്ച വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും. പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലിലും സർക്കുലർ അവതരിപ്പിക്കാനും സെക്രട്ടറിമാരോട് കെ-റേറ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |