ന്യൂഡൽഹി : അധികാരത്തിലെത്തിയാൽ യു.എ.പി.എയും പൗരത്വ നിയമഭേദഗതിയും കള്ളപ്പണ ഇടപാട് തടയൽ നിയമവും റദ്ദാക്കുമെന്ന് സി.പി.എം പ്രകടനപത്രിക. ഇ.ഡിയുടെ അമിത അധികാരം നിയന്ത്രിക്കും. ഇന്നലെ ഡൽഹിയിലെ എ.കെ.ജി ഭവനിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, നിലോത്പൽ ബസു, തപൻ സെൻ എന്നിവരും ചേർന്നാണ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും അവിടെ നിയമസഭ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. ഭരണഘടന തത്വങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കും. ജുഡിഷ്യറി, തിരഞ്ഞെടുപ്പ് കമ്മിഷൻ, മറ്റു ഭരണഘടന സ്ഥാപനങ്ങൾ എന്നിവയുടെ സ്വതന്ത്ര സ്വഭാവം ഉറപ്പാക്കും. മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മൂന്നുപേരുടെ വിദഗ്ദ്ധസമിതി ഗവർണറെ തിരഞ്ഞെടുക്കുന്ന സംവിധാനം കൊണ്ടുവരും. അതിസമ്പന്നരിൽ നിന്ന് 'സൂപ്പർ ടാക്സ്' ഈടാക്കും. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കും. പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും. ബി.ജെ.പിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തണമെന്നും, സി.പി.എമ്മിന്റെയും ഇടതുപാർട്ടികളുടെയും കരുത്ത് വർദ്ധിപ്പിക്കണമെന്നും, ബദൽ മതേതര സർക്കാർ കേന്ദ്രത്തിൽ വരുമെന്ന് ഉറപ്പാക്കണമെന്നും ജനങ്ങളോട് പ്രകടനപത്രികയിൽ ആഹ്വാനം ചെയ്തു.
പ്രധാന വാഗ്ദാനങ്ങൾ
1. പെട്രോളിയത്തിന്റെ തീരുവ കുറയ്ക്കും
2. സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കും
3. രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപ്പറേറ്റ് സംഭാവന നിറുത്തലാക്കും
4. ജാതി സർവ്വേ നടത്തും
5. വിദ്വേഷ പ്രസംഗത്തിനെതിരെ നിയമനിർമ്മാണം
6. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം
7. ഒരാൾക്ക് മാസം 10 കിലോ ധാന്യം. 5കിലോ സൗജന്യമായി, 5കിലോ സബ്‌സിഡി നിരക്കിൽ
8. ആധാർ ബന്ധിപ്പിക്കാതെ വർഷം 12 പാചക വാതാക സിലിണ്ടറുകൾ സബ്‌സിഡി നിരക്കിൽ
എസ്.ഡി.പി.ഐ വിവാദത്തിൽ നിലപാട്
ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ സി.പി.എം ഒരുപോലെ എതിർക്കുകയാണെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കോൺഗ്രസിനുള്ള എസ്.ഡി.പി.ഐ പിന്തുണ സംബന്ധിച്ചായിരുന്നു പ്രതികരണം. എസ്.ഡി.പി.ഐയെ എന്തുകൊണ്ട് നിരോധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത് കേന്ദ്രത്തിന്റെ നിർദ്ദേശമെന്ന മട്ടിലാണെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |