കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കേസ് സിബിഐ ഏറ്റെടുക്കാൻ കേന്ദ്രം ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. വൈകുന്ന ഓരോ നിമിഷവും കേസിനെ ബാധിക്കും. സിബിഐയ്ക്ക് രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസമെന്നും കോടതി സർക്കാരിനോട് ചോദിച്ചു. മാർച്ച് 23ന് തന്നെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നാണ് സർക്കാർ കോടതിക്ക് മറുപടി നൽകിയത്.
കേസിൽ സിബിഐ ഉടൻ അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശ് ഹർജി നൽകിയിരുന്നു. സിദ്ധാർത്ഥിനെ സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നെന്നാണ് ഹർജിയിൽ പറയുന്നത്. ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും മർദ്ദനമേറ്റാണ് മരിച്ചതെന്ന് മൂന്നു സഹപാഠികൾ രഹസ്യമായി അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണവും വെള്ളവും നൽകാതെയായിരുന്നു മർദ്ദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്.
പ്രതികളെ രക്ഷിക്കാൻ ഭരണകക്ഷി നേതാക്കളടക്കം കൂട്ടുനിൽക്കുകയാണെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് മാർച്ച് ഒമ്പതിന് അഡി. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകൾ കൈമാറാതെ വൈകിപ്പിച്ചത് മനഃപ്പൂർവമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |