കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഐസിയു സംഭവത്തിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച സീനിയർ നഴ്സിംഗ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ കോടതിയുടെ തീർപ്പനുസരിച്ച് തീരുമാനമെടുക്കും.
അതിജീവിത ഉന്നയിച്ച ആവശ്യം ഗൗരവമായി ഉൾക്കൊണ്ടാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ സർക്കാർ അന്വേഷണം നടത്തിയത്. ആ അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി സ്വീകരിച്ചു. ചട്ടപ്രകാരമുള്ള തുടർ നടപടികൾ നടക്കുകയാണ്. ഇതടക്കമുള്ള കാര്യങ്ങൾ ബഹു. കോടതിയെ അറിയിക്കും. കോടതി തീർപ്പനുസരിച്ച് തീരുമാനമെടുക്കും. സമാനമായ രീതിയിൽ വരുന്ന കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കാതിരിക്കാൻ കോടതിയുടെ നിർദേശം അനുസരിച്ചുള്ള തീരുമാനമാണ് അഭികാമ്യം.
ഐസിയുവിലെ സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ അന്വേഷണത്തിന് നിർദേശം നൽകിയതാണ്. സർവീസിൽ നിന്നും മാറ്റി നിർത്തുന്നതുൾപ്പെടെയുള്ള ശക്തമായ നടപടി പ്രതിയ്‌ക്കെതിരെ സ്വീകരിച്ചു. പ്രിൻസിപ്പൽ തലത്തിൽ നടന്ന അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയവരെ സസ്‌പെൻഡ് ചെയ്തിരുന്നു. അങ്ങനെ സസ്‌പെൻഡ് ചെയ്യപ്പെട്ടവരെ മെഡിക്കൽ കോളേജ് തലത്തിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതിനെതിരെ അതിജീവിത പരാതിപ്പെട്ടു. തിരിച്ചെടുത്ത നടപടി പിൻവലിക്കാൻ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
അതിജീവിത മന്ത്രിയെ കണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു. അതിനെ തുടർന്ന്, കൂടുതൽ വിശദമായ അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. 8 പേർ വീഴ്ച വരുത്തിയതായി ഈ അന്വേഷണത്തിൽ കണ്ടെത്തി. സീനിയർ നഴ്സിംഗ് ഓഫീസർ കർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയത്. അതിന്റെ വെളിച്ചത്തിലാണ് നടപടിയെടുത്തത്. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുക എന്നത് മാത്രമാണ് ഇതിൽ കണക്കിലെടുത്തത്. ആരുടേയും മുഖം നോക്കിയല്ല നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |