ജയ് ഗണേഷുമായി മഹിമ നമ്പ്യാർ
വിഷുവിന് ജയ് ഗണേഷ്. പിന്നാലെ ലിറ്റിൽ ഹാർട്സ്. സിനിമയിൽ മനോഹരമായ നായിക യാത്രയിലാണ് മഹിമ നമ്പ്യാർ. കഴിഞ്ഞ ഒാണത്തിന് ആർ.ഡി. എക്സിൽനിന്നാണ് മഹിമ മലയാളത്തിലേക്ക് നായിക ടിക്കറ്റ് എടുക്കുന്നത്. ഷെയ്ൻ നിഗമിന്റെ നായിക മിനി എന്ന കഥാപാത്രമായി തിളങ്ങിയ മഹിമ ഏപ്രിൽ 11ന് വിഷു റിലീസായി എത്തുന്ന ജയ് ഗണേഷുമായി തിയേറ്റിൽ ഉണ്ടാകും.ഉണ്ണി മുകുന്ദന്റെ നായികയായാണ് ഇത്തവണ വരവ്.
വിഷുവിന് മഹിമയുടെ സിനിമ റിലീസ് ചെയ്യുന്നത് ആദ്യമാണോ ?
മലയാളത്തിൽ ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളു. അതിൽ വിഷുവിന് റിലീസ് ചെയ്യുന്ന സിനിമകളൊന്നും ഉണ്ടായില്ല. ആർ.ഡി.എക്സ് ഓണം റിലീസായിരുന്നു.എന്റെ ആദ്യ വിഷു റിലീസായി ജയ് ഗണേഷ് എത്തുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.
നിധി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വളരെ പക്വതയുള്ള സ്വാതന്ത്രയായ ആളാണ് നിധി. സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പ്രാപ്തയായ, ജോലി ചെയ്ത് ജീവിക്കുന്ന ഒരു ബോൾഡ് പെൺകുട്ടി. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പിന്തുണയുമായി നിധിയുണ്ട്. ഞാൻ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ വേഷം.
സിനിമയിൽ ഭാഗ്യം തെളിയുമെന്ന് കരുതിയിരുന്നോ ?
മലയാളി ആയിരുന്നിട്ടും മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല, മലയാളികൾ തിരിച്ചറിയുന്ന കഥാപാത്രങ്ങളൊന്നും ചെയ്യാൻ കഴിയുന്നില്ല എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു. വിജയ് സേതുപതി, ആര്യ, ലോറൻസ് മാസ്റ്റർ തുടങ്ങി വലിയ നടന്മാരുടെ കൂടെ അഭിനയിക്കാൻ സാധിച്ചപ്പോഴും മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ചു. ഞാൻ മലയാളിയാണെന്ന കാര്യം പോലും പലരും തിരിച്ചറിയുന്നത് ആർ.ഡി.എക്സ് റിലീസായതിന് ശേഷമാണ്. ഞാനൊരു തമിഴ് നാട്ടുകാരിയാണെന്നാണ് പലരും വിചാരിച്ചിരുന്നത്. ആർ.ഡി.എക്സ് കരിയറിൽ വഴിത്തിരിവ് തന്നെയായിരുന്നു. അതിൽ ഒരുപാട് കടപ്പെട്ടിരിക്കുന്നു.
ലിറ്റിൽ ഹാർട്സിലൂടെ വീണ്ടും ഷെയ്നിനൊപ്പം ?
ഷെയ് നി ന്റെ കൂടെ അഭിനയിക്കുക എന്നത് സന്തോഷം തരുന്ന കാര്യമാണ്. ഞാൻ ഒരുപാട് ആദരിക്കുന്ന അഭിനേതാവ് . ഷെയ്ന്റെ അഭിനയമികവും സിനിമയോടും സംഗീതത്തോടുമുള്ള താത്പര്യവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. മലയാളത്തിലെ എന്റെ ആദ്യത്തെ ഹിറ്റും ഷെയ്നിനൊപ്പമാണ്. വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ആദ്യം ഈ പ്രോജക്ട് എന്നിലേക്ക് എത്തിയെങ്കിലും ചില കാരണത്താൽ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. ഞാൻ തന്നെ ചെയ്യണം എന്നത് നിമിത്തമാണെന്ന് വിശ്വസിക്കുന്നു.
ഷെയ്നിന്റെ കഥാപാത്രത്തിന്റെ പേര് ഷിബി എന്നാണ്. എന്റെ കഥാപാത്രത്തിന്റെ പേര് ശോശയെന്നും. ചെറുപ്പം മുതൽ കൂട്ടുകാരാണ് രണ്ടുപേരും. ഒന്നിച്ചൊരു സിനിമ ചെയ്തതുകൊണ്ടായിരിക്കാം സുഹൃത്തുക്കളായി അഭിനയിക്കുന്നത് ഞങ്ങൾ രണ്ടപേർക്കും കുറച്ചുകൂടെ എളുപ്പമായി തോന്നി. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് ലിറ്റിൽ ഹാർട്സ്.
മോഡേൺ ആണെങ്കിലും കഥാപാത്രങ്ങൾ സാധാരണക്കാരാണല്ലോ ?
വളരെ മോഡേൺ ആണെന്ന് പറയാൻ കഴിയില്ലെങ്കിലും പുരോഗമന ചിന്താഗതിയുള്ള കുടുംബത്തിലാണ് ജനിച്ചത്. എല്ലാം ഒരു മോഡേൺ രീതിയിൽ കാണുന്ന കുടുംബം. നമ്മുടെ സംസ്കാരത്തിന് നല്ല വില കൊടുക്കുന്ന ആളുകളാണ് വീട്ടിലുള്ളത്.
അയലത്തെ വീട്ടിലെ പെൺകുട്ടിയുടെ മലയാളിത്തംനിറഞ്ഞ മുഖമാണ് എന്റേതെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാകാം എനിക്ക് വരുന്ന കഥാപാത്രങ്ങളെല്ലാം അത്തരമെന്ന് തോന്നുന്നു. മലയാളത്തിൽ ഒരുപാട് പ്രോജക്ടുകൾ ചെയ്തിട്ടില്ലാത്തത് കൊണ്ട് വ്യത്യസ്തമായ വേഷം ലഭിച്ചില്ല. തമിഴിൽ മോഡേൺ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. എന്റെ മുഖത്തിന് അയലത്തെ കുട്ടിയുടെ വേഷമാണ് ചേരുന്നതെന്ന് തോന്നിയിട്ടുണ്ട്.
പുതിയ താരങ്ങളെത്തുമ്പോൾ എവിടെയാണ് സ്വന്തം സ്ഥാനം കണ്ടെത്തുന്നത് ?
അങ്ങനെയൊന്നും ഞാൻ ചിന്തിച്ചില്ല. സിനിമയിൽ വരുമ്പോൾ ആയാലും സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയാലും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കുക എന്നല്ലാതെ ഒരു സ്ഥാനം ഉറപ്പിക്കണം എന്നൊന്നുമില്ല. ഞാൻ ഇതിനൊപ്പം പഠനവും തുടരുന്നുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം കഴിഞ്ഞു. കുറെ നാൾ സിനിമയിൽ പിടിച്ച് നിൽക്കാം ,അല്ലെങ്കിൽ കുറെ കാലം പ്രേക്ഷകർ നമ്മളെ ഇഷ്ടപ്പെടുമെന്നതും ഉറപ്പില്ലാത്ത കാര്യമാണ്.
സിനിമയിലേക്ക് പുതിയ താരങ്ങൾ വരാം. മാറ്റം എപ്പോഴും ഉണ്ടാകുന്ന കാര്യമാണ്. കാരണം സിനിമ മാറുന്നു, പ്രേക്ഷകർ മാറുന്നു, ആളുകളുടെ തിരഞ്ഞെടുപ്പുകൾ മാറുന്നു. ഓരോ കഥാപാത്രങ്ങൾക്കും ആ പ്രായത്തിലുള്ള ആളുകളെയായിരിക്കും ചിലപ്പോൾ ആവശ്യം. പുതിയ ആളുകൾ വന്നാൽ മാത്രമാണല്ലോ നമ്മുക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കൂ. അതൊരു നല്ല കാര്യമായാണ് കാണുന്നത്. സിനിമ വളരണം. മാറ്റവും പുതിയ അഭിനേതാക്കളും അതിന് ആവശ്യമാണ്. അങ്ങനെ വന്നൊരു ആളാണല്ലോ ഞാനും.
പ്രതീക്ഷകൾ മുൻപോട്ട് നയിക്കാറുണ്ടോ?
ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ആളല്ല. ജീവിതം നമുക്കെന്താണോ തരുന്നത്, അതെല്ലാം പോസിറ്റീവായി കാണാനാണ് താത്പര്യം. എപ്പോഴും നല്ലതുത്തന്നെ നടക്കണമെന്നില്ലലോ. എന്തായാലും ധൈര്യത്തോടെ അഭിമുഖീകരിക്കും.
കരിയറിൽ വളരെ വിജയകരമായ വർഷമായിരുന്നു 2023. മലയാളത്തിലും തമിഴിലുമായി ആറ് സിനിമകൾ കഴിഞ്ഞ വർഷം ചെയ്തു. ഈ വർഷവും നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു.
തമിഴിലെ യാത്ര എങ്ങനെയുണ്ട് ?
മലയാളത്തിലേക്കാൾ എനിക്ക് കൂടുതൽ അനുഭവസമ്പത്ത് തമിഴിലാണ്. മലയാളത്തിൽ ആദ്യ ചിത്രമായ കാര്യസ്ഥൻ കഴിഞ്ഞ് ചെയ്തതെല്ലാം തമിഴിലാണ്. എനിക്ക് ആദ്യം ഭാഷയുടെ പ്രശ്നമുണ്ടായിരുന്നു. തമിഴിൽ ആദ്യ സിനിമ കഴിഞ്ഞപ്പോൾ തമിഴ് പറയാൻ പഠിച്ചു. പിന്നീട് എഴുതാനും വായിക്കാനും പഠിച്ചു. ഒന്നുരണ്ട് സിനിമ കഴിഞ്ഞപ്പോൾ തമിഴ് വളരെ പരിചിതമായി മാറുകയും ചെയ്തു. തമിഴിൽ എന്റെ യാത്ര വളരെ രസകരമായിരുന്നു. പടിപടി ആയാണ് വളർച്ച. ആദ്യ സിനിമ സാട്ടൈ വലിയ പ്രേക്ഷക പ്രശംസ നേടിത്തന്നു. ഇപ്പോഴും അവിടത്തെ ഗ്രാമങ്ങളിൽ പോകുമ്പോൾ സാട്ടൈയിലെ അറിവഴഗി എന്ന കഥാപാത്രത്തിലൂടെയാണ് അവരെന്നെ ഓർക്കുന്നത്. അതൊരു അംഗീകാരമായി കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |