മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ടിനി ടോം. കോമഡി ഷോകളിലൂടെ സിനിമകളിലേക്കെത്തിയ ടിനി ടോം ഏറ്റവും കൂടുതൽ ചെയ്യുന്നതും ഹാസ്യ കഥാപാത്രങ്ങളാണ്. തന്റെ സിനിമ ജീവിതത്തെക്കുറിച്ചൊക്കെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തുന്ന താരമാണ് ടിനി. ഇപ്പോഴിതാ കൗമുദി മൂവിസിന്റെ പ്രത്യേക പരിപാടിയിൽ മമ്മൂട്ടി ചിത്രത്തിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് താരം.
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് തിരക്കഥാകൃത്ത് ടിഎ റസാഖ് തനിക്കിട്ട പേരിനെ കുറിച്ചാണ് ടിനി വെളിപ്പെടുത്തുന്നത്. മമ്മൂട്ടി ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിൽ എല്ലാം ബോഡി ഡബിളായി അഭിനയിച്ചത് ടിനി ടോം ആയിരുന്നു. പാലേരി മാണിക്യത്തിലും മമ്മൂട്ടി ഡബിൾ റോളായിരുന്നു. ഇതേ തുടർന്നാണ് ടിഎ റസാഖ് ഒരു പേര് ടിനി ടോമിനിട്ടത്.
ടിനിയുടെ വാക്കുകളിലേക്ക്..
'എന്റെ ഗുരുനാഥന്മാരിൽ ഒരാളായിട്ടാണ് സംവിധായകൻ രഞ്ജിത്തിനെ കാണുന്നത്. അദ്ദേഹത്തിനോടൊപ്പം പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ മമ്മൂക്കയാണ് വിളിപ്പിച്ചത്. അതിൽ ഡബിൾ അല്ല ത്രിബിൾ റോളായിരുന്നു. അതിൽ ഒരു പാട്ട് സീനൊക്കെ ഉണ്ടായിരുന്നു. ആ സീൻ എടുത്ത് നോക്കിയാൽ കിടക്കുന്ന ഒരാളുണ്ട്. അത് ഞാനായിരുന്നു. എന്റെ തൊട്ടുമുമ്പിൽ മമ്മൂക്കയുണ്ടായിരുന്നു.
അപ്പോഴാണ് ടിഎ റസാഖ് എനിക്ക് ഒരു പേരിട്ടത്. ബോഡി സെയിൽസ്മാൻ, ശരീരം വിറ്റുനടക്കുന്നവൻ. അവിടെ വച്ചിട്ടാണ് ശരീരം മാത്രമല്ല, മുഖം കാണിക്കാൻ അവസരം നൽകണമെന്ന് പറഞ്ഞത്. അതിന് ശേഷമാണ് പ്രാഞ്ചിയേട്ടൻ ദ സെയിന്റ് എന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിക്കുന്നത്. പിന്നീട് മലയാള സിനിമയിൽ ഒരു സ്ഥിരം കസേര കിട്ടി. എന്റെ ജീവിതത്തിലെ ഗുരുനാഥന്മാരിൽ നിന്നും പഠിച്ച പാഠങ്ങൾ വളരെ വലുതാണ്.
പ്രാഞ്ചിയേട്ടൻ കഴിഞ്ഞതിന് ശേഷമാണ് രഞ്ജിയേട്ടന്റെ ഇന്ത്യൻ റുപ്പീ എന്ന ചിത്രം വരുന്നത്. അതിൽ പൃഥ്വിരാജിനൊപ്പമുള്ള വേഷം കിട്ടി. അതിൽ ഞാൻ ശരിക്കും രാജുവിനൊപ്പം എൻജോയ് ചെയ്യുകയാണ് ചെയ്തത്. കാരണം തുറന്ന മനസുള്ള ഒരാളാണ്. എനിക്ക് എന്റെ സ്വഭാവം പോലെയാണ് തോന്നിയത്. അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചുള്ള സീനൊക്കെ നന്നായി വർക്കൗട്ടായിരുന്നു.'- ടിനി ടോം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |