ദുബായ്: ഇരുപത്തി ഏഴാം രാവും പിന്നിട്ട് റമദാൻ അവസാനത്തിലേക്ക് കടക്കുകയാണ്. പുണ്യ റമദാൻ മാസത്തിന്റെ തിരക്കിലാണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. ഈ വർഷത്തെ റമദാൻ പ്രമാണിച്ച് യുഎഇയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. വലിയ ആഘോഷങ്ങൾ തന്നെയായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക. ഇപ്പോഴിതാ റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ സുപ്രധാന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ പബ്ലിക്ക് പ്രോസിക്യൂഷൻ. പടക്കങ്ങളുടെ നിയമവിരുദ്ധ വ്യാപാരം സംബന്ധിച്ച നിയമങ്ങളും പിഴകളും വിശദീകരിക്കുന്ന വീഡിയോയാണ് പബ്ലിക്ക് പ്രോസിക്യൂഷൻ പുറത്തുവിട്ടിരിക്കുന്നത്.
റമദാൻ സമയത്ത് നിയമവിരുദ്ധമായി പടക്ക വ്യാപാരം നടത്തുന്നവർക്ക് ഒരു വർഷമോ അതിൽ കുറവോ ഉള്ള കാലയളവിൽ ജയിൽ ശിക്ഷയും 100,000 ദിർഹം (22 ലക്ഷം രൂപ) പിഴയോ ഒടുക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. യുഎഇയിൽ പടക്ക വ്യാപാരത്തിനും ഇറക്കുമതിക്കും കയറ്റുമതിക്കും പ്രത്യേക ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവ കൈവശമില്ലാതെ വ്യാപാരം നടത്തുന്നവർക്കാണ് മുന്നറിയിപ്പ് ബാധകമാകുക.
ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, സൈനിക സാമഗ്രികൾ, അപകടകരമായ വസ്തുക്കൾ എന്നിവയെക്കുറിച്ചുള്ള 2019ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 17ന്റെ ആർട്ടിക്കിൾ 54 പ്രകാരമാണ് ഇപ്പോൾ മുന്നറിയിപ്പ് സന്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഏതെങ്കിലും ആയുധം, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകൽ, ഇറക്കുമതി, കയറ്റുമതി, ട്രാൻസിറ്റ്, ട്രാൻസ്ഷിപ്പ്‌മെന്റ്, വ്യാപാരം, നിർമ്മാണം, ഗതാഗതം അല്ലെങ്കിൽ നീക്കം ചെയ്യൽ എന്നിവയ്ക്ക് വ്യവസ്ഥകൾ അനുസരിച്ച്, ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് ലൈസൻസോ പെർമിറ്റോ നേടിയ ശേഷമല്ലാതെ അനുവദിക്കില്ലെന്നാണ് ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ മൂന്നിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |