കൊല്ലം: സംസ്ഥാനത്തിനെതിരെ ബി.ജെ.പി പ്രചരിപ്പിക്കുന്ന നുണകൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതിലൂടെ ബി.ജെ.പിയെ സഹായിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് നല്ല രീതിയിൽ നടക്കുന്ന ക്ഷേമപെൻഷൻ വിതരണത്തിൽ കേന്ദ്രത്തിന് താത്പര്യമില്ല. കേന്ദ്ര ധനമന്ത്രി പരസ്യമായി ഇതിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.
കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സാമ്പത്തികനയം. പെൻഷൻ വർദ്ധിപ്പിക്കുക എന്നതാണ് എൽ.ഡി.എഫ് നയം. കേന്ദ്ര സമീപനം ക്ഷേമപെൻഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചു. ഇത് മറച്ചുവയ്ക്കാനാണ് കോൺഗ്രസും ശ്രമിക്കുന്നത്. കൊല്ലത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയാം. ഒന്നും ഇപ്പോൾ പ്രവചിക്കുന്നില്ല. കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വലിയ സ്വീകാര്യത ഇതിനോടകം നേടിക്കഴിഞ്ഞു.
'കോൺ. പ്രകടന പത്രിക തെറ്റിദ്ധരിപ്പിക്കുന്നു'
പൗരത്വ ഭേദഗതി നിയമം കോൺഗ്രസിന്റെ പ്രകടന പത്രികയിൽ നിന്ന് മനഃപ്പൂർവം മാറ്റിനിറുത്തി. വിമർശനങ്ങൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉരുണ്ടുകളിക്കുകയാണ്. പ്രകടനപത്രികയിലെ എട്ടാംപേജ് നോക്കാനാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഭരണഘടന ആർട്ടിക്കിൾ 14ന് വിരുദ്ധമായി ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും അതിൽ പൗരത്വഭേദഗതിയും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് വാദം. ഇത് തീർത്തും തെറ്റിദ്ധരിപ്പിക്കലാണ്. മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസങ്ങൾ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ പൗരത്വ ഭേദഗതി നിയമം ഉയർത്തുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല. ആർട്ടിക്കിൾ 14ന്റെ അന്തഃസത്ത പൗരത്വം മതാധിഷ്ഠിതമാക്കുന്നതിലൂടെ പൂർണമായും ലംഘിക്കപ്പെടും. അതേക്കുറിച്ചാണ് മിണ്ടാതിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |