ചണ്ഡിഗർ: ഹരിയാനയിലെ മഹേന്ദ്രഘട്ടിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടു കുട്ടികൾക്ക് ദാരുണാന്ത്യം.
സംഭവത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. ജി.എൽ പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുംവഴിയായിരുന്നു അപകടം. നാല് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നെന്ന് ജില്ലാ എജ്യുക്കേഷൻ ഓഫിസർ പറഞ്ഞു. ഇയാളുടെ രക്തം പരിശോധനയ്ക്ക് അയച്ചു.
നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ വ്യക്തമാക്കി. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018ൽ അസാധുവായിട്ടുള്ളതാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി സീമ ത്രിഖ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |