കൊച്ചി: എ. വി. എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.എ.വി.അനൂപ് നിർമ്മിച്ച് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന 'ആയുർവേദ - ദി ഡബിൾ ഹെലിക്‌സ് ഒഫ് ലൈഫിന്റെ' പൂജ കൊച്ചിയിലെ സഞ്ജീവനം ആയുർവേദ ആശുപത്രിയിൽ നടന്നു. കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാരിയർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
സീതാറാം ആയുർവേദ മാനേജിംഗ് ഡയറക്ടർ ഡോ.ഡി. രാമനാഥൻ ആദ്യ ക്ലാപ്പ് അടിച്ചു. പ്രമുഖ ആയുർവേദ വിദഗ്ദ്ധരായ കോയമ്പത്തൂർ ആര്യവൈദ്യശാല മാനേജിംഗ് ഡയറക്ടർ സി ദേവീദാസ് വാരിയർ, എസ്. എൻ. എ ഔഷധശാല ജനറൽ മാനേജർ ഓപ്പറേഷൻസ് രാമൻ മുണ്ടനാട് , ശ്രീധരീയം വൈസ് ചെയർമാൻ ഹരി എൻ നമ്പൂതിരി, പങ്കജകസ്തൂരി ഹെർബൽസ് മാനേജിംഗ് ഡയറക്ടർ ഡോ.ജെ ഹരീന്ദ്രൻ നായർ, വൈദ്യരത്‌നം ഔഷധശാല മാനേജിംഗ് ഡയറക്ടർ ഡോ. ഇ ടി നീലകണ്ഠൻ മൂസ്സ് തുടങ്ങിയവർ സംരംഭത്തിന് നിലവിളക്ക് കൊളുത്തി.
ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഈ ഡോക്യുമെന്ററിയുടെ പിന്നിൽ അണിനിരക്കുമെന്ന് ഡോ. പി. മാധവൻകുട്ടി വാരിയർ അഭിപ്രായപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ ചിത്രീകരണം നടത്തുന്ന ഈ ചിത്രത്തിൽ ലോകാരോഗ്യ സംഘടയിലെ വിദഗ്ദ്ധരും പങ്കെടുക്കും. ആയുർവേദത്തിനെതിരായുള്ള ദുഷ്പ്രചരണങ്ങൾ ഇല്ലാതാക്കുന്നതിനും പുതിയ കാലത്ത് ആയുർവേദത്തെ എങ്ങിനെ ഇതര വൈദ്യമേഖലകളുമായി സംയോജിപ്പിച്ച് ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാക്കാമെന്നും ഈ ചിത്രം വ്യക്തമാക്കും. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇത്തരമൊരു ചിത്രം നിർമ്മിക്കുന്നതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് എ വി അനൂപ് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |