കോട്ടയം: ഓടിക്കൊണ്ടിരിക്കെ, ഗുരുവായൂർ- മധുര പാസഞ്ചർ ട്രെയിനിലെ ഏഴാം നമ്പർ ബോഗിയിൽ യാത്രക്കാരന് പാമ്പുകടിയേറ്രു. ഇന്നലെ രാവിലെ പത്തോടെ പിറവം റോഡിനും ഏറ്റുമാനൂരിനും ഇടയിലായിരുന്നു സംഭവം. തെങ്കാശി ശങ്കരംകോവിൽ ചിക്കോവിലകംകുളം സ്വദേശി കാർത്തിക് സുബ്രഹ്മണ്യനാണ് (21) കടിയേറ്റത്.
പാമ്പ് കടിച്ചെന്ന് ഇയാൾ സംശയം പ്രകടിപ്പിച്ചയുടൻ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇറക്കി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആരോഗ്യ നില തൃപ്തികരമാണ്. പരിശോധനയിൽ പാമ്പാണ് കടിച്ചതെന്ന് മെഡിക്കൽ കോളേജിൽ സ്ഥിരീകരിച്ചു. ബോഗിയിൽ ദ്വാരം കണ്ടെത്തിയതായി സഹയാത്രികർ പറഞ്ഞു.
ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി. ബോഗി സീൽ ചെയ്തശേഷം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് ഈ ബോഗി മാറ്റിയശേഷം ട്രെയിൻ യാത്ര തുടർന്നു.
ഗുരുവായൂർ യാർഡിൽ ഏറെനേരം നിറുത്തിയിടുന്ന ട്രെയിനാണിത്. ട്രെയിനിൽ എലിശല്യമുള്ളതായി യാത്രക്കാർ നേരത്തെ പരാതിപ്പെട്ടിരുന്നു. എലിയെ പിടിക്കാനെത്തിയ പാമ്പാകാം കടിച്ചതെന്നാണ് സംശയം. അതേസമയം, പാമ്പാണോ, എലിയാണോ കടിച്ചതെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |