പാലോട്: മുന്നൂറിലധികം കുടുംബങ്ങളുടെ ജനിച്ച മണ്ണിന് പട്ടയമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ താമസം. നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം,പൊട്ടൻചിറ,കാലങ്കാവ്,നവോദയ എന്നിവിടങ്ങളിലെ പ്രദേശവാസികളാണ് ഈ ആവശ്യവുമായി 82 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്.താമസിക്കുന്ന മണ്ണിന് പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാൽ സർക്കാർ സഹായങ്ങളെല്ലാം ഇവർക്ക് പടിക്കുപുറത്താണ്.ചോർന്നൊലിച്ച് നിലംപതിക്കാറായ വീടുകളിലാണ് പലരുടെയും താമസം.വലിയ അവകാശവാദങ്ങളോടെ പട്ടയമേളകൾ അരങ്ങേറുമ്പോൾ ഇവിടങ്ങളിലുള്ള ഒരാൾക്കുപോലും പട്ടയമില്ല.കൂടാതെ വസ്തുവിന്റെ മൂന്ന് ഭാഗവും റവന്യൂ വസ്തുവും ഒരു ഭാഗം വനത്തോട് ചേർന്നുള്ള ഭാഗവുമാണ്.
വനഭൂമിയാൽ ചുറ്റപ്പെട്ട കുറുങ്ങണത്ത് മൂന്ന് ഹെക്ടർ സ്ഥലത്ത് മുപ്പത് കുടുംബങ്ങളിലെ 600 ലധികം പേരാണ് 80 വർഷമായി താമസിക്കുന്നത്.ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനോ മറ്റോ പറ്റുന്നില്ല.ഇതോടെ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാണ്.ഇവർ താമസിക്കുന്ന ഭൂമി തെന്നൂർ വില്ലേജിലാണെങ്കിലും ഇവരുടെ ആധാർ കാർഡുകളിൽ കാണിച്ചിരിക്കുന്നത് കുറുപുഴ വില്ലേജ് എന്നുള്ളതാണ് ഏറെ കൗതുകം.നന്ദിയോട്,പെരിങ്ങമ്മല,തൊളിക്കോട്,വിതുര പഞ്ചായത്തുകളിലെ 236 കുടുംബങ്ങൾക്ക് 1985ൽ കൈവശാവകാശരേഖ സർക്കാർ നൽകിയെങ്കിലും നാളിതുവരെ പട്ടയം നൽകാത്തതിനാൽ ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് അറിയാതെ പ്രതിസന്ധിയിലാണ്.
പ്രതീക്ഷ മാത്രം
മിക്ക വീടുകളിലും ടോയ്‌ലെറ്റുകളുമില്ല.അനേകം വീടുകൾക്ക് ഒരു കിണർ മാത്രമുള്ളതിനാൽ കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്.ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇവർ.
പട്ടയമേളയിലും അവഗണന
കുറുങ്ങണം പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാത്തതിനാൽ ഇവരനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.തുടർന്ന് റവന്യു മന്ത്രി ഇടപെടുകയും അർഹരായവർക്ക് പട്ടയം നൽകുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസീൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മന്ത്രിക്ക് തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ 01/01/1977ന് മുൻപ് വനഭൂമി കൈവശം വച്ചു വരുന്നവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയതായും കൈവശ സ്ഥലത്തിന്റെ ജി.പി.എസ് കോഓർഡിനേറ്റ്സ് എടുക്കുന്ന നടപടികൾ പൂർത്തിയായതായും അറിയിച്ചു.അധികം വൈകാതെ പട്ടയം നൽകുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും റവന്യൂ വകുപ്പ് അധികാരികൾ അറിയിച്ചെങ്കിലും പിന്നെയൊന്നും നടന്നില്ല.
രേഖകൾ അപ്രത്യക്ഷമായി
നവോദയ വാർഡിലെ വലിയവിള,കൊച്ചുകരിക്കകം,പൊട്ടൻചിറ തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമി റീസർവേയ്ക്ക് ശേഷം കാണാനില്ല. വസ്തു സംബന്ധമായ കാര്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് കുറുപുഴ,തെന്നൂർ വില്ലേജുകളിലായിരുന്നു.നിലവിൽ ഇവിടെ രേഖകളില്ലെന്നും തൊളിക്കോട് വില്ലേജിൽ അന്വേഷിക്കാൻ ബന്ധപ്പെട്ടവർ പറഞ്ഞതിൽ പ്രകാരം അന്വേഷിച്ചെങ്കിലും ഇവിടെയും രേഖകളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |