ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് അവസാനിച്ചു. രാജ്യത്താകെ 59.71 ശതമാനമാണ് പോളിംഗ്. ബംഗാളിലും ത്രിപുരയിലുമാണ് ആദ്യഘട്ടത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. കുറവ് പോളിംഗ് ബീഹാറിലാണ്. ബംഗാളിൽ മൂന്ന് മണ്ഡലങ്ങളിലായി 77.57 ശതമാനമാണ് പോളിംഗ്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76.10 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
ആകെയുള്ള 39 സീറ്റിലും തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ 62 ശതമാനത്തിലേറെ പോളിംഗ് നടന്നു ബീഹാറിൽ 46.32 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 12 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേർ രേഖപ്പെടുത്തിയതാണ്. ഉത്തരാഖണ്ഡിൽ 53 ശതമാനവും ഉത്തർപ്രദേശിൽ 57.54 ശതമാനവും മണിപ്പൂരിൽ 67.46 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകൾ.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാർ (4), മദ്ധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാൻ (12), ത്രിപുര (1), ഉത്തർപ്രദേശ് (8), പശ്ചിമ ബംഗാൾ (3), ജമ്മു കാശ്മീർ (1), അരുണാചൽ പ്രദേശ് (2), മണിപ്പൂർ(2), മേഘാലയ(2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |