ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന എക്സ്ട്രാ ടൈമോളം നീണ്ട പ്ലേ ഓഫിൽ ലീഡ് നേടിയ ശേഷം കളി കൈവിട്ട കേരളാ ബ്ലാസ്റ്റേഴ്സിനെ 2- 1ന് കീഴടക്കി ഒഡിഷ എഫ്.സി സെമി ഫൈനലിൽ കടന്നു. ഒഡിഷയുടെ തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം വേദിയായ മത്സരത്തിൽ 67-ാം മിനിട്ടിൽ ഫെദോർ സിർനിച്ചിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 87-ാം മിനിട്ടിൽ ഡിയാഗൊ മൗറീസിയോയിലൂടെ ഒഡിഷ തിരിച്ചടിച്ചു. നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാ ടൈമിൽ 98-ാം മിനിട്ടിൽ ഇസാക് വൺലാറുതാഫെല ഒഡിഷയുടെ വിജയമുറപ്പിച്ച ഗോൾ നേടി.
ക്രോസ് ബാറിന് കീഴിൽ ഗോളി അമരീന്ദർ സിംഗ് നടത്തിയ മിന്നിൽ സേവുകൾ ഒഡിഷയുടെ വിജയത്തിൽ നിർണായകമായി. മറുവശത്ത് തകർപ്പൻ സേവുകൾ നടത്തിയ ലാറ ശർമ്മ രണ്ടാം പകുതിയിൽ പരിക്കേറ്റ് മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രണ്ട് ഗോളിനും അസിസ്റ്റ് നൽകിയ റോയ് കൃഷ്ണയും ഒഡിഷയുടെ വിജയത്തിൽ പ്രധാനപങ്കുവഹിച്ചു. ലാറ പോയശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങിയത്.
സെമിയിൽ ഐ.എസ്.എൽ ഷീൽഡ് നേടിയ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സാണ് ഒഡിഷയുടെ എതിരാളികൾ.
തുടക്കം മുതൽ ഇരുടീമും ആക്രമണം തുടങ്ങി. 26 മിനിട്ടിനുള്ളിൽ ഏഴ് കോർണറാണ് ഒഡിഷ നേടിയത്. ഏഴാം കോർണറിന് പിന്നാലെ ഫാൾ ബ്ലാസ്റ്റേഴ്സ് വലകുലുക്കിയെങ്കിലുംഓഫ് സൈഡായിരുന്നു. റഫറിയോട് തർക്കിച്ചതിന് ബ്ലാസ്റ്റേഴ്സ് ഗോളി ലാറ ശർമ്മയ്ക്ക് മഞ്ഞക്കാർഡ് കിട്ടി
അധികം വൈകാതെ ഗോൾ കീപ്പർ അമരീന്ദറിന്റെ ലോംഗ് ബാൾ മുതലാക്കുന്നതിൽഒഡിഷയുടെ മുന്നേറ്റ താരം റാൾട്ടെ പരാജയപ്പെട്ടു. സീസണിൽ റാൾട്ടെയുടെ 18-ാം ഓഫ് ടാർജറ്റ് ഷോട്ടായിരുന്നു ഇത്.
രണ്ടാം പകുതിയുടെ ആദ്യ നിമിഷത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തിയെങ്കിലും ബോക്സിലേക്ക് ഓടിക്കയറി ഫെദോർ തൊടുത്ത ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി.49-ാം മിനിട്ടിൽ ലാറയയുടെ മികച്ച സേവ് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായി. 52-ാം മിനിട്ടിൽ മുഹമ്മദ് ഐയ്മൻ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ഒഡിഷ ഗോളി അമരീന്ദറിന്റെ കാലിൽ കൊണ്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.
ബ്ലാസ്റ്റേഴ്സ് മുന്നിൽ
67-ാം മിനിട്ടിൽ ഫെദോർ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു. മൂന്ന് അവസരങ്ങൾ നഷ്ടമാക്കിയ ശേഷമാണ് ഫെദോർ വലകുലുക്കിയത്. മുഹമ്മദ് ഐയ്മൻ നൽകിയ ഗംഭീര പാസുമായി ബോക്സിലേക്ക് ഓടിക്കയറിയ ഫെദോർ തൊടുത്ത വലങ്കാലൻ ഷോട്ടിന് മുന്നിൽ അമരീന്ദറിന് മറുപടിയില്ലായിരുന്നു. 71-ാം മിനിട്ടിൽ റോയ് കൃഷ്ണയുടെ ഷോട്ട് ലാറ ഡൈവ് ചെയ്ത് തട്ടിയകറ്റി. സേവിനിടെ ലാറയുടെ കാൽമുട്ടിന് പരിക്കേറ്റു. തുടർന്ന് അദ്ദേഹത്തിന് പകരം കരൺജിത്താണ് ബ്ലാസ്റ്റേഴ്സിന്റ വലകാത്തത്.
ഒഡിഷ ഒപ്പം
86-ാം മിനിട്ടിൽ ലെസ്കോവിച്ചിന്റെഗോൾ ലൈൻ സേവ് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചെങ്കിലും 87-ാം മിനിട്ടിൽ റോയ് കൃഷ്ണയുടെ പാസിൽ നിന്ന് ഡിയാഗോ മൗറീസിയോ സ്കോർ ചെയ്തതോടെ ഒഡിഷയ്ക്ക് സമനില. മത്സരം എക്സ്ട്രാ ടൈമിലേക്ക്.
ഒഡിഷ ഉറപ്പിച്ചു
98-ാം മിനിട്ടിൽ ടീം ഗെയിമിനൊടുവിൽ ഇസാക് ഒഡിഷയുടെ വിജയമുഖറപ്പിച്ച ഗോൾ നേടുകയായിരുന്നു. റോയ് കൃഷ്ണയാണ് അസിസ്റ്റ് നൽകിയത്. തുടർന്ന് തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒഡിഷയുടെ ക്രോസ് ബാറിന് കീഴിൽ അമരീന്ദർ വന്മതിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |