സർക്കാരിന് കഴിഞ്ഞ വർഷം ലഭിച്ച വരുമാന നികുതി 19.5 ലക്ഷം കോടി രൂപ
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വരുമാന, കോർപ്പറേറ്റ് നികുതി സമാഹരണം 17.7 ശതമാനം ഉയർന്ന് 19.5 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. വ്യക്തിഗത, കോർപ്പറേറ്റ് വരുമാനങ്ങളിലുണ്ടായ വർദ്ധനയാണ് നികുതി വരുമാനത്തിലും കുതിപ്പുണ്ടാക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വരുമാന നികുതി ഇനത്തിൽ 16.64 ലക്ഷം കോടി രൂപയാണ് സമാഹരിച്ചതെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ് ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ലക്ഷ്യമിട്ടതിലും 7.5 ശതമാനം അധികം വരുമാന നികുതിയാണ് ലഭിച്ചതെന്നും കണക്കുകൾ പറയുന്നു. ഓഹരി, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭിച്ച വരുമാനത്തിൽ നിന്നുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ഉൾപ്പെടെ വ്യക്തിഗത നികുതി ഇനത്തിൽ 10.44 ലക്ഷം കോടി രൂപ ലഭിച്ചു. കോർപ്പറേറ്റ് നികുതി 10.26 ശതമാനം ഉയർന്ന് 9.11 ലക്ഷം കോടി രൂപയിലെത്തി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടാക്സ് റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം ഒൻപത് ശതമാനം ഉയർന്ന് 8.2 കോടിയിലെത്തി. ഓഹരി വിപണിയിലെ കുതിപ്പും കമ്പനികളുടെ വരുമാനത്തിലുണ്ടായ വർദ്ധനയുമാണ് പ്രധാനമായും ഇൻകം ടാക്സ് സമാഹരണത്തിൽ വൻ വർദ്ധന സൃഷ്ടിച്ചത്.
ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ സാമ്പത്തിക അസമത്വം വർദ്ധിക്കുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകൾ. കാർഷിക, ചെറുകിട വ്യവസായ മേഖലകളിൽ സാമ്പത്തിക വളർച്ചയുടെ ഗുണം പൂർണമായും എത്തുന്നില്ലെന്നതാണ് വാസ്തവം
അരുൺകുമാർ
ധനകാര്യ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |