ആഗ്ര: ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പിന്നെ മത്സരിക്കാൻ ആർക്കും ഒരു മടി കാണും. അവിടെയാണ് ഹസ്നുറാം അംബേദ്കരി എന്ന എഴുപത്തിയൊൻപതുകാരൻ വ്യത്യസ്തനാകുന്നത്. 98 തവണയാണ് അദ്ദേഹം മത്സരിച്ചത്.
1985 മുതലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയത്. കഴിഞ്ഞ 98 തവണയും പരാജയപ്പെട്ടു. എന്നിട്ടും തളർന്നില്ല. ഇത്തവണ ഉത്തർപ്രദേശിലെ ഫത്തേപൂർ സിക്രിയിൽ നിന്ന് മത്സരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ജയിക്കുകയല്ല, മറിച്ച് സെഞ്ച്വറി തികയ്ക്കുകയാണ് ലക്ഷ്യം. നിർഭാഗ്യവശാൽ ഹസ്നുറാം അംബേദ്കരിയുടെ നാമനിർദേശപത്രിക തള്ളി. തൊഴിലുറപ്പ് തൊഴിലാളിയായ അദ്ദേഹം സ്വന്തം കൈയിലെ പണം തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത്.
എഴുപത്തിയൊൻപതുകാരന്റെ ആഗ്രഹം നന്നായി മനസിലാക്കാൻ കുടുംബത്തിന് സാധിച്ചു. അവർ ഒപ്പമുണ്ടെന്നത് തന്നെയാണ് ഹസ്നുറാം അംബേദ്കരിയുടെ ധൈര്യവും. 'തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് എന്റെ താത്പര്യമാണ്. സ്വന്തം പണം ഉപയോഗിച്ചാണ് പ്രചാരണം. ഞാൻ ആരിൽ നിന്നും സാമ്പത്തിക സഹായം തേടുന്നില്ല. ഞാൻ വിജയിക്കില്ലെന്ന് എനിക്കറിയാം. പക്ഷേ അത് മത്സരിക്കുന്നതിൽ നിന്ന് എന്നെ പിന്നോട്ടുകൊണ്ടുപോകുന്നില്ല. പ്രായം കടന്നുപോകുകയാണെന്നെനിക്കറിയാം. എന്നാലും ഞാൻ സെഞ്ച്വറി അടിക്കും.'- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |