മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേണ്ടത്ര ആവേശം പ്രകടമല്ലാതിരുന്ന പൊന്നാനിയിൽ സമസ്തയെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങളിലൂടെ പ്രചാരണം അവസാന നിമിഷത്തിൽ ടോപ്പ് ഗിയറിലേക്ക്. വോട്ടഭ്യർത്ഥിച്ചുള്ള ഇടതുമുന്നണിയുടെ പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് പ്രാദേശിക ലീഗ് നേതാവ് സമസ്തയുടെ മുഖപത്രം കത്തിച്ചതിനെ ചുവടുപിടിച്ച് മുഷാവറാംഗം ഉമ്മർ ഫൈസി മുക്കവും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും തുടക്കമിട്ട വാക്ക്പോര് ഇരുസംഘടനകളുടെയും പ്രവർത്തകർക്കൊപ്പം ഇടതു പ്രൊഫൈലുകളും ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ കനക്കുന്ന കാഴ്ചയാണിപ്പോൾ. സമസ്തയെ നിരന്തരം വെല്ലുവിളിക്കുന്ന ലീഗിനെ പാഠം പഠിപ്പിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനിയെ തോൽപ്പിക്കണമെന്ന പോസ്റ്റർ പ്രചാരണം പ്രാദേശിക സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമസ്തയും ലീഗും തമ്മിൽ ശക്തമായ ഭിന്നതയും തർക്കവും നിലനിൽക്കുന്നുണ്ടെന്ന ഉമ്മർ ഫൈസി മുക്കത്തിന്റെ പ്രസ്താവന ചേരിതിരിഞ്ഞുള്ള തർക്കങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇടതുസ്ഥാനാർത്ഥി കെ.എസ്.ഹംസയ്ക്ക് വോട്ടഭ്യർത്ഥിച്ച് ഫോൺ കോളുകളും സോഷ്യൽ മീഡിയ പ്രചാരണവും അരങ്ങേറിയപ്പോൾ സമസ്തയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയിരുന്നു. സമദാനിക്കെതിരായ പോസ്റ്റർ പ്രചാരണം ശക്തമായ സാഹചര്യത്തിൽ സമസ്തയുടെ വേഗത്തിലുള്ള ഇടപെടലിൽ പ്രതീക്ഷയർപ്പിക്കുകയാണ് മുസ്‌ലിം ലീഗ്.
വിവാദം വിനയാകുമോ
സമസ്തയെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ വോട്ടിൽ പ്രതിഫലിക്കില്ലെന്ന് പുറമേക്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ലീഗ് കേന്ദ്രങ്ങൾ ആശങ്കയിലാണ്. നേരത്തെ തന്നെയുള്ള സമസ്ത- ലീഗ് പോരിന്റെ പശ്ചാത്തലത്തിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ സമസ്ത വോട്ടിൽ ചോർച്ചയുണ്ടായേക്കാമെന്ന് ലീഗ് കണക്ക് കൂട്ടുന്നുണ്ട്. പുതിയ വിവാദങ്ങൾ വോട്ടുചോർച്ചയുടെ ആഴം കൂട്ടുമോയെന്ന ആശങ്ക ലീഗിനുണ്ട്. സമസ്ത പ്രവർത്തകരിൽ ഭൂരിഭാഗം പേരും ലീഗുകാരായതിനാൽ സംഘടനാതലത്തിൽ ലീഗ് വിരുദ്ധ നീക്കമുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് ലീഗ്. താഴേത്തട്ടിൽ അത്തരത്തിലൊരു സന്ദേശം നൽകുക പ്രായോഗികവുമല്ല. ലീഗിനോട് ഇടഞ്ഞുനിൽക്കുന്ന സമസ്ത നേതാക്കളുമായി അടക്കം സമദാനിക്കുള്ള വ്യക്തിബന്ധവും അനുകൂലമാണ്. പി.എം.എ സലാമിലും ഉമ്മർ ഫൈസി മുക്കത്തിലും തട്ടി നിൽക്കുകയാണ് സമസ്ത വിവാദം. ഇരുസംഘടകളിലെയും മറ്റ് നേതാക്കൾ ഇത് ഏറ്റുപിടിച്ചിട്ടില്ല. ഇക്കാര്യത്തിൽ പരസ്യപ്രസ്താവന നടത്തരുതെന്ന് ലീഗ് കർശന നിർദ്ദേശമേകിയിട്ടുണ്ട്.
കളം പിടിക്കാൻ ഹംസ
സമസ്ത - ലീഗ് പോര് കളം പിടിക്കാനുള്ള അവസരമാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസ മാറ്റിയിട്ടുണ്ട്. യഥാർത്ഥ സമസ്തക്കാരൻ ഹംസയാണെന്ന തരത്തിൽ പോസ്റ്റർ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സമസ്തയുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിച്ച ലീഗിന് ഹംസയിലൂടെ മറുപടിയെന്നതാണ് പ്രചാരണത്തിന്റെ കുന്തമുന. ലീഗിനേക്കാൾ സമസ്തയ്ക്ക് പ്രാമുഖ്യമേകുന്ന പ്രവർത്തകരിലാണ് നോട്ടം. നേരത്തെ സമദാനിക്കെതിരെ സമസ്തയുടെ പേരിൽ പ്രചാരണം തുടങ്ങിയപ്പോൾ തന്നെ ജിഫ്രി തങ്ങൾ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ലീഗ് - സമസ്ത നേതാക്കൾ പാണക്കാട്ടെത്തി ചർച്ച നടത്താറുമുണ്ട്. എന്നാൽ പോസ്റ്റർ പ്രചാരണമടക്കം കൊഴുക്കുമ്പോഴും ഇതിനെ തള്ളിപ്പറഞ്ഞ് സമസ്ത രംഗത്തെത്തിയിട്ടില്ല. സമസ്തയുടെ മഹല്ല് സ്ഥാപനങ്ങളുടെയും സമസ്തയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും ഭാരവാഹി കൂടിയാണ് കെ.എസ്.ഹംസ. പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സമസ്തക്കാരനാണെന്ന പ്രചാരണവും തുണയ്ക്കുമെന്നാണ് ഇടതുക്യാമ്പിന്റെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |