സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി എതിരില്ലാതെ ജയിച്ചതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി മറുകണ്ടം ചാടുന്നു. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി മുകേഷ് ദലാൽ ജയിച്ചത്. ഇതിന് പിന്നാലെയാണ് നീലേഷ് കുംഭാനി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്.
അതിനിടെ നീലേഷ് കുംഭാനിയെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. നീലേഷിനെ ബന്ധപ്പെടാനും കഴിയുന്നില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് നീലേഷിന്റെ പൂട്ടിയിട്ട വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. 'ജനങ്ങളെ വഞ്ചിച്ചവൻ" എന്ന പോസ്റ്ററുമായിട്ടായിരുന്നു പ്രതിഷേധം.
അതേസമയം പത്രിക തള്ളിയതിൽ ക്രമക്കേടുണ്ടെന്ന് സൂറത്തിൽ മറ്റൊരു ദിവസം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഏപ്രിൽ 18നാണ് നീലേഷ് പത്രിക സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |