ഹരിപ്പാട് : പട്ടാപ്പകൽ ആൾ താമസമുള്ള വീട്ടിൽ കയറി 4 പവന്റെ സ്വർണ്ണ മാലയും രണ്ടര ഗ്രാം തൂക്കം വരുന്ന മിന്നും കുരുശും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. കരുവാറ്റ തെക്കും മുറി കിഴക്കേടുത്തു വീട്ടിൽ ഗോപകുമാർ (52) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
കരുവാറ്റ തെക്കുംമുറിയിൽ വടക്കേപറമ്പിൽ വീട്ടിൽ അനിത സാം തന്റെ വീട്ടിൽ മേശപ്പുറത്ത് ഊരി വച്ചിരുന്ന സ്വർണ്ണാഭരങ്ങൾ മോഷണംപോയെന്ന പരാതിയെ തുടർന്ന് ഹരിപ്പാട് സി.ഐ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണം നടന്ന വീടിന്റെ സമീപത്തുള്ളവർ, സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ, വീട്ടിൽ വരാറുള്ളവർ എന്നിവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയതിൽ വീടിന്റെ അടുത്ത് താമസിക്കുന്ന ഗോപനെക്കുറിച്ചും പൊലീസ് രഹസ്യമായി അന്വേഷണം നടത്തി. മോഷണം നടന്നതിന് ശേഷം ഗോപൻ വീട്ടിൽ വന്നിരുന്നില്ലെന്നും മറ്റാരും അതിനു ശേഷം കണ്ടിട്ടില്ലെന്നും അറിഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഫോൺ ഉപയോഗിക്കാത്ത ആളായതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടി. മറ്റൊരാളുടെ വാഹനത്തിൽ ഇയാൾ ഹരിപ്പാട് ടൗണിലേക്ക് പോയതായി അറിഞ്ഞ പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വാഹനം ഹരിപ്പാടുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിന് മുന്നിൽ നിർത്തുന്നതായുള്ള ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതി ഗോപനാണെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തി. ഇയാൾ സ്ഥിരം മദ്യപിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം നടത്തുകയും ബിവറേജസ് ഷോപ്പിൽ വന്നപ്പോൾ പിടികൂടുകയുമായിരുന്നു. പരിശോധനയിൽ 19000രൂപയും മിന്നും കുരിശും അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടടുത്തു.
പാടത്ത് പതിയിരുന്നു, തരം കിട്ടിയപ്പോൾ അകത്ത് കയറി
മേയ് 1ന് രാവിലെ മുതൽ മോഷണം നടത്തുന്നതിന് വേണ്ടി അടുത്തുള്ള പാടത്ത് പതിയിരുന്നു. ആളുകൾ ഉള്ളതിനാൽ ഇയാൾക്ക് അനിതയുടെ വീട്ടിൽ കയറാൻ കഴിഞ്ഞില്ല. മണിക്കൂറുകളോളം കാത്തിരുന്ന ഗോപൻ വീട്ടിലെ കുട്ടികൾ കളിക്കാൻ പോകുന്നതും ജോലിക്കാരി മീൻ വെട്ടാനായി മുറ്റത്തു ഇറങ്ങുന്നതും കണ്ട്, തുറന്നിട്ട വാതിൽ വഴി അകത്തു കയറിയാണ് മോഷണം നടത്തിയത്. എസ്.ഐ ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജ, ഉദയകുമാർ, ശ്യാം, നിഷാദ്., പ്രദീപ്, ഉണ്ണികൃഷ്ണൻ, അതുല്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |