സിനിമയിൽ ടൊവിനോ തോമസിന്റെ ആദ്യ നായികയാണ് ഭാവന. പത്തുവർഷത്തിനുശേഷം ടൊവിനോയുടെ നായികയായി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികറുമായി ഭാവന തിയേറ്ററിലുണ്ട്. നമ്മൾ സിനിമയിൽനിന്നാരംഭിച്ച മനോഹരമായ യാത്ര രണ്ട് പതിറ്റാണ്ട് പിന്നിടുന്നു .സഹോദരൻ ജയദേവ് സംവിധാനം ചെയ്യുന്ന ദ ഡോർ എന്ന തമിഴ് ചിത്രത്തിലൂടെ പ്രിയപാതി നവീനൊപ്പം നിർമ്മാതാവിന്റെ കുപ്പായം ഭാവന ആദ്യമായി അണിയുന്നു.ഡോറിൽ നായികയും ഭാവന തന്നെ.കന്നടയിൽ സൂപ്പർ നായികയായി തിളങ്ങുന്ന ഭാവന പുതിയ ചിത്രമായ കേസ് ഒഫ് കൊണ്ടാനയിൽ എ.സി.പി ലക്ഷ്മി എന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനത്തിൽ.
നടികറിൽ ആരാണ് ഭാവന ?
ആൻ ബാവ എന്ന തെന്നിന്ത്യയിലെ പ്രശസ്തയായ നായിക നടിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന നായക കഥാപാത്രത്തിന്റെ ആദ്യ സിനിമയിലെ നായിക. ആൻ ബാവയെ അതിഥി വേഷം എന്നു വേണമെങ്കിൽ വിളിക്കാം. ഹാട്രിക് വിജയം നേടുന്ന ഡേവിഡ് പടിക്കൽ സൂപ്പർ താരമായി മാറുന്നതും അയാൾക്കു തന്റെ വിജയവും വളർച്ചയും കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്നതും തുടർന്ന് ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രമേയം. ഡേവിഡ് പടിക്കലിന്റെ ജീവിതം ആണ് നടികർ. ആൻ ബാവയുടെ കരിയറിൽ താഴ്ചകൾ സംഭവിക്കുന്നുണ്ട്. ഡേവിഡിനെ യാഥാർത്ഥ്യങ്ങൾ ബോദ്ധ്യപ്പെടുത്തി അയാളിൽ ആൻ ബാവ സ്വാധീനം ചെലുത്തുന്നു.
വീണ്ടും ലാൽ ജൂനിയർ സിനിമയുടെ ഭാഗം ?
ഹണീ ബിയും ഹണീ ബി 2.5 ഉം കഴിഞ്ഞ് വീണ്ടും ജീനിന്റെ സിനിമയുടെ ഭാഗകുന്നതിന്റെ സന്തോഷം വലുതാണ്. 2021ൽ ആണ് നടികറിലേക്ക് ജീൻ വിളിക്കുന്നത് . ആസമയത്ത് മലയാള സിനിമ ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ. അഞ്ചുവർഷം മലയാളത്തിൽ നിന്ന് മാറിനിന്ന സമയത്താണ് വിളിച്ചത്. ജീൻ വിളിച്ചു നാലു മാസം കഴിഞ്ഞു തീരുമാനം മാറുന്നു. ഷറഫുദ്ദീന്റെ കൂടെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ചെയ്തു. അതറിഞ്ഞ ജീൻ എന്നോട് പിണങ്ങി. നല്ല സൗഹൃദത്തിനിടയിലെ നല്ല പിണക്കം. കഴിഞ്ഞ വർഷം ജീൻ വീണ്ടും വിളിച്ചു. എന്റെ സിനിമ ചെയ്യുന്നോ എന്നു ചോദിച്ചു. ക്രോണിക് ബാച്ചിലർ ചെയ്യുമ്പോൾ മുതൽ ലാലേട്ടന്റെ (സംവിധായകൻ ലാൽ) കുടുംബത്തിലെ എല്ലാവരും എന്നോട് അടുത്തു നിൽക്കുന്നവരാണ്. ജീനിന്റെ സിനിമ ചെയ്യുക എന്നത് എന്റെ ഫ്രണ്ട്സ് ഗ്യാംഗിലേക്ക് തിരിച്ചുപോവുക എന്നതു കൂടിയാണ്.
ടൊവിനോ എന്ന നടനിൽ കാണുന്ന മാറ്റം ?
കൂതറ ചെയ്യുമ്പോൾ ടൊവിനോ ഫൺ ആയിരുന്നു. സിനിമയിൽ തുടരണോ, പോകണോ തുടങ്ങിയ ആശങ്കകൾ പങ്കുവച്ചിരുന്നു. തുടക്കത്തിൽ തന്നെ ഇങ്ങനെ ആലോചിക്കണോ എന്നു ഞാൻ ചോദിച്ചു. സിനിമയിൽ എല്ലാവർക്കും തുടക്കത്തിൽ ഇത്തരം ആശയക്കുഴപ്പം ഉണ്ടാവും. ഇരുപത്തിരണ്ടു വർഷം പിന്നിടുന്ന എനിക്കു പോലും ഇപ്പോഴും ഒരുപാട് ആശയക്കുഴപ്പം തോന്നാറുണ്ട്. സിനിമയിൽ തുടരണോ, ശരിയായ യാത്രയാണോ എന്നൊക്കെ ചിന്തിക്കാറുമുണ്ട്. സിനിമയിൽ ടൊവിനോ തന്റേതായ സ്ഥാനത്താണ്. കഠിനാദ്ധ്വാനത്തിലൂടെ നേടിയ വിജയം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു . നടികറിൽ ടൊവിനോയുടെ കഥാപാത്രം നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയിലെ നായികയായി ഞാൻ വന്നതും യാദൃച്ഛികമാവാം. അതു രസമുള്ള കാര്യമായി തോന്നുന്നു.
നമ്മളിൽ അഭിനയിക്കുമ്പോൾ നീണ്ട യാത്രയായി മാറുമെന്ന് കരുതിയോ ?
പതിനഞ്ചു വയസിലാണ് നമ്മളിൽ അഭിനയിക്കുന്നത്. ഇത്രയും സിനിമയിൽ അഭിനയിക്കുമെന്നോ പല ഭാഷകളിൽ എത്തുമെന്നോ ഒന്നും ആലോചിച്ചതേയില്ല. സിനിമയോട് ഇഷ്ടമുണ്ട്. അല്ലാതെ ഗൗരവമായി കണ്ടില്ല. ഈ യാത്ര 22 വർഷം എത്തുമെന്ന് ആലോചിച്ചിട്ടേയില്ല. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു.
തോറ്റുപോകുമെന്നു കരുതിയപ്പോൾ മുൻപോട്ടു പോവുക എന്ന് വീട്ടുകാർ ഉപദേശിച്ചു.അവർ തന്ന പിന്തുണ വലുതാണ്. ഓർമ്മിക്കാൻ ഏറെയുള്ള യാത്രയാണ് .നമ്മൾ ചെയ്യുമ്പോൾ തന്നെ സിബി സാറിന്റെ സിനിമ. അതുചെയ്യുമ്പോൾ ക്രോണിക് ബാച്ചിലർ, പിന്നാലെ തിളക്കം. ഒന്നും പ്ലാൻ ചെയ് തതല്ല. സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കുന്നതിന് അപ്പോൾ തന്നെ കൈയടി ലഭിക്കുമ്പോൾ ഞാൻ ഹാപ്പി ആയിരുന്നു. പിന്നെ തമിഴിൽ ഒരുപാട് സിനിമ . ഒരുഘട്ടത്തിൽ ആഗ്രഹിക്കുന്നതുപോലെ മുൻപോട്ടു പോവാൻ കഴിയാതെ വന്നപ്പോൾ സിനിമ നിറുത്തി പോകണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ പിന്നെ അതിന് ധൈര്യവും ഉണ്ടായില്ല. ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് കരിയർ. സിനിമ ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും സമയമില്ലാതായി. തെലുങ്കിലും കന്നടയിലും സിനിമ ചെയ്തു. സിനിമയിൽ എത്തി പത്തുപതിനൊന്നു വർഷം കഴിഞ്ഞാണ് കഥാപാത്രത്തെ എങ്ങനെ മാറ്റി ചെയ്യണമെന്ന ചിന്ത പോലും ഉണ്ടാവുന്നത്.
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന ചിന്ത ഇപ്പോഴുമുണ്ട്. പരിമളമായി ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഉണ്ടായ കൗതുകവും പുതിയ കഥാപാത്രം ലഭിക്കുമ്പോൾ ഉണ്ടാവുന്ന ആശ്ചര്യവും എങ്ങനെ നന്നായി ചെയ്യാമെന്ന ചിന്തയും കൂടെത്തന്നെയുണ്ട്. ഇപ്പോൾ മുൻപത്തേക്കാൾ സീരിയസാണ്. ഒരുപാട് കാര്യങ്ങൾ പഠിച്ചു. പഠിച്ച ചില കാര്യങ്ങൾ തിരുത്തി.
നിർമ്മാതാവായപ്പോൾ എന്താണ് സിനിമ ?
നവീൻ നിർമ്മാതാവ് കൂടിയായതിനാൽ എനിക്ക് ടെൻഷൻ ഉണ്ടായില്ല. എല്ലാ കാര്യവും നവീനാണ് നോക്കിയത്. ഒരു കുടുംബ പ്രോജക്ട് പോലെയാണ് ദ ഡോർ.
ആ സമയത്താണ് ഷാജി കൈലാസ് സാറിന്റെ ഹണ്ടിന്റെയും ഉർവശിക്കും ശ്രീനാഥ് ഭാസിക്കും ഒപ്പം ഫൺ സിനിമയുടെയും റഹ്മാനൊപ്പം ത്രില്ലർ സിനിമയുടെയും ഷൂട്ട്. കന്നടയിൽ രണ്ടു സിനിമകളുടെ ചിത്രീകരണവും ഉണ്ടായിരുന്നു.അതിനാൽ നിർമ്മാണ രംഗത്തെപ്പറ്റി ഒന്നും പഠിക്കാൻ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |