കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ താരസംഘടന അമ്മയുടെ മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. രേവതിയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മലയാള സിനിമാവ്യവസായത്തെ ആസൂത്രിതമായി കരിവാരിത്തേയ്‌ക്കാൻ നടക്കുന്ന ക്രിമിനൽ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.
2016 ജനുവരിയിലോ ഫെബ്രുവരിയിലോ തിരുവനന്തപുരം നിള തിയേറ്ററിൽ തന്റെ "സുഖമായിരിക്കട്ടേ" സിനിമയുടെ പ്രിവ്യൂവിനാണ് രേവതിയെ കണ്ടത്. മാതാപിതാക്കൾക്കൊപ്പമാണ് സംസാരിച്ചത്. മോശമായി സംസാരിക്കുകയോ ലൈംഗികമായി പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. എട്ടര വർഷത്തിനിടെ താൻ ബലാത്സംഗം ചെയ്തെന്ന് അവർ പറഞ്ഞിട്ടില്ല. ഇതിനിടെ 2019ലും 2021ലും രണ്ടു വട്ടം തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ആരോപണങ്ങളിലും ബലാത്സംഗം ആരോപിച്ചിരുന്നില്ല.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കാനായി 'അമ്മ"യുടെയും തന്റെയും പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ആരോപണങ്ങൾ. താൻ പീഡകനും ക്രിമിനലുമാണെന്നും ആക്ഷേപിച്ചു.
പ്ളസ് ടു കഴിഞ്ഞ് പ്രായപൂർത്തിയെത്തും മുമ്പാണ് രേവതി പീഡിപ്പിക്കപ്പെട്ടതെന്ന രീതിയിലാണ് ചാനൽ അവതാരകൻ സംഭാഷണം മുന്നോട്ടുകൊണ്ടുപോയത്. ഇതേ തുടർന്നാണ് ഒരാൾ പോക്സോ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചത്. ഇന്റർനെറ്റിൽ നിന്ന് ലഭിച്ച വിവരപ്രകാരം രേവതിയുടെ ജനനത്തീയതി 1994 ജൂലായ് 28 ആണ്. ഇതുപ്രകാരം, അവർ ഈയിടെ മാദ്ധ്യമങ്ങളിൽ പറഞ്ഞതുപോലെ 2016ൽ ആയിരിക്കില്ല പ്ളസ് ടു പാസായത്.
2021 ജൂണിൽ ഫേസ് ബുക്കിലൂടെ താനുൾപ്പെടെ 14 പേർ അവരെ ലൈംഗികമായും മാനസികമായും വാക്കുകളാലും വൈകാരികമായും പീഡിപ്പിച്ചതായി പറഞ്ഞിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടവരിൽ ഒരാളായ അഭിൽദേവ് ആരോപണങ്ങൾ തള്ളിയിരുന്നതായും പരാതിയിൽ പറയുന്നു.
സ്വഭാവദൂഷ്യത്തിന് പുറത്തായി?
സ്വഭാവദൂഷ്യത്തിന് ചൈനയിലെ വീഫാംഗ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് രേവതിയെന്നും ഹോസ്റ്റലിലെ സഹപാഠികളുടെ നഗ്നവീഡിയോ ചിത്രീകരിച്ചതാണ് ഇതിലേക്ക് വഴിവച്ചതെന്നും പീഡനലിസ്റ്റിൽപ്പെട്ട അഭിൽദേവ് ആരോപിച്ചിരുന്നു. രേവതി വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ബാങ്കിന്റെ മാനേജരും14 പേരുള്ള പീഡകലിസ്റ്രിൽ ഉൾപ്പെടുന്നുണ്ടെന്നും ഇയാൾ വ്യക്തമാക്കിയിരുന്നതായി സിദ്ദിഖ് പരാതിയിൽ പറയുന്നു. ഈ ആരോപണങ്ങളൊന്നും രേവതി നിഷേധിച്ചിട്ടില്ലെന്നും അഭിൽദേവിനെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |