കോട്ടയം: വേനൽ മഴയ്ക്ക് ശേഷം ടാപ്പിംഗ് ആരംഭിച്ചതോടെ റബർ വില താഴേക്ക് നീങ്ങുന്നു.കനത്ത ചൂടിൽ ഉത്പാദനം കുറഞ്ഞതോടെ 187 രൂപ വരെ ഉയർന്ന ആർ.എസ്.എസ് നാലാം ഗ്രേഡ് വില 180 രൂപയും ഫൈവ് 177ലേക്കും താഴ്ന്നിരുന്നു.
അവധി വ്യാപാരം വഴി വിലകുറക്കാൻ ചൈനയിലെ വ്യാപാരികൾ ശ്രമിച്ചതോടെ രാജ്യാന്തര വില താഴേക്ക് നീങ്ങി. ചൈനയിലെ വില കിലോയ്ക്ക് 166ൽ നിന്ന് 160ലേക്ക് താഴ്ന്നു. ടോക്കിയോയിൽ 179ൽ നിന്ന് 165 രൂപയിലേക്കും ബാങ്കോക്കിൽ 194ൽ നിന്ന് 188 രൂപയിലേക്കുമാണ് ഇടിഞ്ഞത്. കേരളത്തിൽ ഷീറ്റ് ക്ഷാമം നിലനിന്നിട്ടും ടയർ നിർമ്മാതാക്കൾ ഷീറ്റ് വില ഉയർത്താൻ തയ്യാറായില്ല. ഒട്ടുപാൽ 11000ലും ലാറ്റക്സ് 11700 രൂപയിലും ക്ലോസ് ചെയ്തു.
ക്രംബ് വില താഴ്ന്നപ്പോൾ ടയർ വ്യവസായികളുടെ കൈവശം വലിയ തോതിൽ സ്റ്റോക്കുണ്ടായിരുന്നതിനാൽ. ഷീറ്റ് വാങ്ങാൻ താത്പര്യം കാണിച്ചില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഗുണനിലവാരം കുറഞ്ഞ ഷീറ്റ് വളരെ താഴ്ന്ന വിലയിൽ ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങാൻ വ്യാപാരികൾ താത്പര്യം കാണിച്ചതോടെ ആഭ്യന്തര വില ഇടിഞ്ഞു. ഉത്തേജക പാക്കേജായി ഏപ്രിൽ ഒന്നു മുതൽ സംസ്ഥാന സർക്കാർ 180 രൂപ പ്രഖ്യാപിച്ചുവെങ്കിലും റബർ വില അതിലും താഴെയായതിനാൽ സർക്കാരിന് ലാഭമായി. 500 കോടി രൂപ കർഷകർക്ക് സബ്സിഡിക്കായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടും ഒരു പൈസ പോലും ഇതുവരെ ചെലവഴിക്കേണ്ടി വന്നിട്ടില്ല.
## ഉത്പാദനം കുറഞ്ഞെന്ന് കർഷകർ; കൂടിയെന്ന് റബർ ബോർഡ്
കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റബർ ഉത്പാദനത്തിൽ 30 ശതമാനം കുറവുണ്ടെന്ന് വൻകിട കർഷകരും വ്യാപാരി സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ഉത്പാദനം എട്ടരലക്ഷം ടണ്ണിൽ നിന്ന് അഞ്ചു ലക്ഷത്തിലേക്ക് താഴ്ന്നപ്പോൾ അരലക്ഷം ടൺ ഉത്പാദനം കൂടിയെന്നാണ് റബർ ബോർഡിന്റെ കണക്ക്.
റബർ വില കുറയ്ക്കാൻ സംഘടിത ശ്രമം നടക്കുമ്പോഴും സർക്കാരും റബർ ബോർഡും കാഴ്ചക്കാരായി നിൽക്കുകയാണ്
പുന്നൻ കുര്യൻ
കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |