തൃശൂർ: ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന അരളിപ്പൂക്കളിൽ ഭൂരിഭാഗവും എത്തുന്നത് തമിഴ്‌നാട്ടിൽ നിന്ന്. വിഷം തളിച്ചാണ് അവിടെ പൂക്കൃഷി. സ്വതവേ വിഷാംശമുള്ള അരളിപ്പൂവിൽ വിഷം തളിക്കുമ്പോൾ കൂടുതൽ മാരകമാകുന്നു. പത്തനംതിട്ടയിൽ അരളിയില തിന്നതിനെത്തുടർന്ന് പശു ചത്തിരുന്നു. ഹരിപ്പാട്ട് അരളിപ്പൂവ് കഴിച്ചതിനെത്തുടർന്നാണ് യുവതി മരിച്ചതെന്ന് സംശയമുണ്ട്.
ശ്രീകോവിലിനകത്തെ പൂജകൾക്ക് പൊതുവെ അരളി ഉപയോഗിക്കാറില്ലെന്നാണ് വിവരം. ബലിക്കല്ലിൽ തൂവാനും മറ്റുമാണ് ഉപയോഗിക്കാറ്. പ്രസാദത്തിനൊപ്പം നൽകാറുള്ള അരളിപ്പൂവ് ചില ഭക്തർ കഴിക്കാനിടയുണ്ട്. പലരും തുളസി കഴിക്കാറുണ്ട്.
ശ്രീകോവിലിനകത്ത് തെച്ചിക്കും തുളസിക്കുമാണ് പ്രാധാന്യം. കടുത്ത ചൂടിൽ പൂവ് കുറവായതിനാൽ ചിലയിടങ്ങളിൽ തെച്ചിക്ക് പകരം അരളിപ്പൂവ് ഉപയോഗിക്കാനിടയുണ്ട്. തെച്ചിയും തുളസിയും മറ്റും പൂജകൾക്ക് പണ്ടുമുതൽ ഉപയോഗിക്കാറുണ്ട്. വില കുറവായതിനാലാണ് പല ക്ഷേത്രങ്ങളിലും അരളി ഉപയോഗിച്ചു തുടങ്ങിയതത്രെ. തെച്ചിപ്പൂവ് വിരളവുമായി. ക്ഷേത്രങ്ങളോട് അനുബന്ധിച്ച് തുളസിയും തെച്ചിയും ഉൾപ്പെടെ പൂക്കൾ നട്ടുവളർത്തുന്നതും കുറഞ്ഞു.
നാട്ടിൻപുറങ്ങളിൽ കാണാറുള്ള മഞ്ഞ അരളിയിലാണ് കൂടുതൽ വിഷാംശമെന്ന് ആയുർവേദ ഡോക്ടർമാർ പറയുന്നു. ആയുർവേദത്തിൽ 'അശ്വമാരം' എന്നാണ് ഇത് അറിയപ്പെടുന്നത്. കുതിരയെ കൊല്ലാൻ ശേഷിയുള്ളതെന്ന് അർത്ഥം. ഉപവിഷങ്ങളുടെ പട്ടികയിൽ ഇതും ഉൾപ്പെടുന്നു.
15 ഗ്രാമോളം വിഷം ഉള്ളിൽ ചെന്നാലാണ് മരിക്കുക. അഞ്ചു മുതൽ പതിനഞ്ചോളം അരളിയില അകത്തുചെന്നാൽ മൃഗങ്ങൾ ചാകാനിടയുണ്ട്. മഞ്ഞ അരളിക്കായ കഴിച്ച് മുമ്പ് പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഹൃദയത്തിന് ഹാനികരം
ഹൃദയത്തെ ബാധിക്കുന്ന ഗ്‌ളൈക്കോസൈഡുകളാണ് അരളിയിലുള്ളത്. ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ട്. ആയുർവേദത്തിൽ ചില തൈലങ്ങളുണ്ടുക്കാൻ അരളി സംസ്‌കരിച്ച് വിഷാംശം കളഞ്ഞ് ഉപയോഗിക്കാറുണ്ട്. മഞ്ഞ, പിങ്ക് നിറത്തിലുള്ള അരളി നാട്ടിൻപുറങ്ങളിൽ മുമ്പ് വേലിത്തറിയായി ഉപയോഗിച്ചിരുന്നു.
നിരോധനത്തിന് സാദ്ധ്യത
ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയാേഗിക്കുന്നത് തത്കാലം നിരോധിച്ചിട്ടില്ലെങ്കിലും സാദ്ധ്യതയുണ്ട്. ഹരിപ്പാട്ട് യുവതിയുടെ മരണകാരണം അരളിപ്പൂവ് കഴിച്ചാണോ എന്ന് സ്ഥിരീകരിച്ചാലേ തുടർനടപടിയുണ്ടാകൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമാകും കൊച്ചി, മലബാർ ദേവസ്വം ബോർഡുകളുടേതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |