SignIn
Kerala Kaumudi Online
Sunday, 26 May 2024 6.51 PM IST

ഗുണ്ടാ സംഘം വീട് തകർത്തു, സ്വർണവും പണവും കവർന്നു

house

ആലുവ: ആലുവയിൽ ആറംഗ ഗുണ്ടാസംഘം ആയുധങ്ങളുമായെത്തി വീട് തല്ലിത്തകർത്തു. ഇതിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലെത്തി വീട്ടുകാർ മൊഴി നൽകുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് ആലുവ മാധവപുരം കോളനി സ്വദേശികളായ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി. ആലുവ തായിക്കാട്ടുകര ശ്രീനാരായണപുരം കാട്ടൂപ്പറമ്പിൽ ബാബുവിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ആദ്യ ആക്രമണം നടന്നത്. ബാബു വിദേശത്താണ്. ഭാര്യ ജിഷയും ഇളയമകൻ വിപിനും പുറത്തുപോയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മൂത്തമകൻ ജിതിൻ മുകളിലെ നിലയിൽ വാതിൽ പൂട്ടിയിട്ടിരുന്നതിനാലാണ് ആക്രമണത്തിന് ഇരയാകാതിരുന്നത്.

കഴിഞ്ഞ മാസം 27ന് രാത്രി പത്ത് മണിയോടെ ബാബുവിന്റെ ജ്യേഷ്ഠൻ ജയനെ (60) സമീപത്ത് വാടകക്ക് താമസിക്കുന്ന പട്ടേരിപ്പുറം സ്വദേശി രാഹുൽ അകാരണമായി മർദ്ദിച്ചിരുന്നു. വീടിന്റെ വരാന്തയിലിരുന്ന് പുകവലിക്കുമ്പോൾ രാഹുൽ ബീഡി ചോദിച്ചെത്തി. ഇല്ലെന്ന് പറഞ്ഞപ്പോൾ തള്ളിവീഴ്‌ത്തി മർദ്ദിച്ചു. കരച്ചിൽകേട്ട് ബാബുവിന്റെ മക്കളും അയൽവാസികളും ഓടിയെത്തി. പ്രതിയെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. ജയൻ ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നടപടിയെടുത്തില്ല.

ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലെയുണ്ടായ ആക്രമണം.

ആദ്യ ആക്രമണം നടക്കുമ്പോൾ മുകളിലെ നിലയിൽ അടച്ചിട്ട മുറിയിലായിരുന്ന ജിതിൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയിരുന്നു. ജിതിനോട് മൊഴി നൽകാൻ ആവശ്യപ്പെട്ട് മടങ്ങി. സ്റ്റേഷനിലെത്തി മൊഴി നൽകുന്നതിനിടെയാണ് നാലരയോടെ ഇതേസംഘം വീണ്ടും വീട് ആക്രമിച്ചത്.

വീടിന്റെ നാലുവശത്തെയും ജനൽ ഗ്ളാസുകൾ പൂർണമായി തകർത്തു. മുൻവശത്തെ വാതിലും തകർത്ത് അകത്ത് കടന്ന പ്രതികൾ കിടപ്പുമുറിയിലെ മേശയിൽ നിന്നും 1.25 ലക്ഷത്തോളം രൂപയും രണ്ട് മോതിരവും കവർന്നതായി ജിഷ പറഞ്ഞു. മഹിളാ കോൺഗ്രസ് ആലുവ ബ്ളോക്ക് സെക്രട്ടറിയും മാദ്ധ്യമ പ്രവർത്തകയുമാണ് ജിഷ.

സംഭവവുമായി ബന്ധപ്പെട്ട് മാധവപുരം കോളനി നിവാസികളായ രാഹുൽ, ജ്യോതിഷ്, രാജേഷ്, മെൽബിൻ, രഞ്ജിത്ത് എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയുണ്ടായ മർദ്ദനത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് തുടരാക്രമണത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇന്നലെ രണ്ടാമത് ആക്രമണം നടന്നതും പൊലീസിന്റെ വീഴ്ച്ചയെ തുടർന്നാണെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. മുഹമ്മദ് ഷെഫീക്ക് ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.