ന്യൂയോർക്ക്: വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ച ഭീമൻ ഐസ് കട്ട തലയിൽ വീണ് തന്റെ ആട് ചത്തെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. യു.എസിലെ യൂട്ടയിൽ മേയ് 6ന് രാവിലെ 9.30നായിരുന്നു സംഭവം. കസീഡി ലൂയിസ് എന്ന സ്ത്രീയുടേതാണ് പരാതി. വലിയൊരു ശബ്ദം കേട്ട് വീടിന് പുറത്തെത്തി നോക്കുമ്പോൾ പരിഭ്രാന്തരായി ചിതറിയോടുന്ന തന്റെ വളർത്തുമൃഗങ്ങളെയാണ് കസീഡി കണ്ടത്.
സ്ഫോടനം ഉണ്ടായെന്നാണ് കസീഡി ആദ്യം കരുതിയത്. കോഴികളും കുതിരകളും ഭയന്ന് കരയുന്നുണ്ടായിരുന്നു. ഇതിനിടെ ആടുകളെ വളർത്തിയിരുന്ന ഷെഡിന് മുകളിൽ ഒരു വലിയ ദ്വാരം കസീഡി കണ്ടു.
അകത്തുകടന്നു നോക്കിയപ്പോൾ രക്തം വാർന്ന് പരിക്കേറ്റ നിലയിൽ ഒരു ആടിനെ കണ്ടെത്തി. ചുറ്റും ഐസ് ഛിന്നിച്ചിതറി കിടക്കുന്നുണ്ടായിരുന്നു. വീണത് ബാസ്ക്കറ്റ് ബോളോളം വലിപ്പമുള്ള ഐസ് കഷണമാകാമെന്നാണ് കസീഡിയുടെ നിഗമനം.
ഏതായാലും കസീഡി വിവരമറിയിച്ചതിനെ തുടർന്ന് ഒരു പൊലീസുകാരൻ സ്ഥലത്തെത്തി പരിശോധന നടത്തി. മുകളിലൂടെ വ്യോമപാത കടന്നുപോകുന്നുണ്ടെന്നും ഐസ് വിമാനത്തിൽ നിന്ന് വീണതാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ല. ആടിനെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നു.
ഇതോടെ സംഭവത്തിൽ അന്വേഷണം വേണമെന്ന് കാട്ടി സോൾട്ട്‌ലേക്ക് സിറ്റി ഇന്റർനാഷണൽ എയർപോർട്ടിനും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ( എഫ്.എ.എ) കസീഡി അപേക്ഷകൾ നൽകി. ഐസ് പതിച്ചത് ഏത് വിമാനത്തിൽ നിന്നാണെന്ന് അന്വേഷിക്കുന്നതായി എഫ്.എ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |