തിരുവനന്തപുരം: എട്ടാംക്ളാസ് വരെ എല്ലാവരെയും വിജയിപ്പിക്കുന്നതും നിരന്തരമൂല്യനിർണയത്തിൽ ഉദാര സമീപനം സ്വീകരിക്കുന്നതും ഹയർ സെക്കൻഡറി നിലവാരം കുറയാൻ ഇടയാക്കുന്നതായി അദ്ധ്യാപകർ. ഓൾ പാസ് കുട്ടിയുടെ പഠനാടിത്തറ ദുർബലമാക്കുകയാണെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറിയിൽ നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴായി ചുരുങ്ങിയത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടിയിരിക്കുകയാണ്. പ്ളസ്ടുവിൽ 78.69 ശതമാനമാണ് ഈ വർഷത്തെ വിജയം. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു.
അക്ഷരം കൂട്ടിവായിക്കാനറിയാത്തവർക്കും എസ്.എസ്.എൽ.സിക്ക് എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ മുൻപ് വിമർശിച്ചിരുന്നു. വിജയശതമാനം കൂട്ടാൻ സ്കൂളുകൾ നിരന്തരമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും നൽകുന്നുണ്ട്. ഓൾ പാസ് വന്നതോടെ ഓരോ കുട്ടിയും കഴിവാർജ്ജിക്കാതെയാണ് അടുത്ത ക്ളാസിലെത്തുന്നതെന്ന് അദ്ധ്യാപകർ പറയുന്നു.
ഹയർ സെക്കൻഡറിയിൽ മിനിമം മാർക്കില്ലാതെ ജയിക്കാനാവില്ല. നിലവാരത്തകർച്ച മനസിലാക്കിയാണ് അടുത്തവർഷം മുതൽ എസ്.എസ്.എൽ.സിക്കും മിനിമം മാർക്ക് ഏർപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചത്.
`ഹയർ സെക്കൻഡറി വിജയത്തിൽ നേരിയ വ്യത്യാസം മാത്രമേയുള്ളൂ. സർക്കാർ സ്കൂളുകൾ പിന്നാക്കം പോയതിനെക്കുറിച്ച് അന്വേഷിക്കും.'
-വി.ശിവൻകുട്ടി,
പൊതുവിദ്യാഭ്യാസ മന്ത്രി
`ഹയർ സെക്കൻഡറിയിൽ നിരന്തരമൂല്യ നിർണയത്തിന്റെ ബലത്തിൽ ജയിക്കാനാവില്ല. ഓരോ ക്ലാസിലും 60-65 കുട്ടികളുണ്ട്. അദ്ധ്യാപകർക്ക് എല്ലാ കുട്ടികളെയും ശ്രദ്ധിക്കാനാവുന്നില്ല.'
-കെ.കെ.ശ്രീജേഷ് കുമാർ
ജനറൽ സെക്രട്ടറി, കേരള എയ്‌ഡഡ്
ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ.
`ഓൾപാസ് നിറുത്തലാക്കണം. നിരന്തര മൂല്യനിർണയത്തിൽ മുഴുവൻ മാർക്ക് നൽകുന്നത് നിലവാരമില്ലാതാക്കും.'
-കെ. അബ്ദുൽ മജീദ്
സംസ്ഥാന പ്രസിഡന്റ്,
കെ.പി.എസ്.ടി.എ
`കുറച്ച് കുട്ടികളുള്ള സ്വകാര്യവിദ്യാലയങ്ങളുമായി ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന ഗവ.വിദ്യാലയങ്ങളെ താരതമ്യം ചെയ്യരുത്. എങ്കിലും പഠനനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്.'
-ഒ.കെ ജയകൃഷ്ണൻ
ജനറൽ സെക്രട്ടറി,
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ
വിഷയത്തിൽ സാമാന്യ അവബോധമില്ലാത്ത വിദ്യാർത്ഥിക്ക് പ്ളസ് ടു ജയിക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് വിജയശതമാനം കുറയുന്നത്.
പി.എസ് ഗോപകുമാർ
സംസ്ഥാന പ്രസിഡന്റ്
എൻ.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |