ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേകകർമ്മ പദ്ധതി എന്ന ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര സംഘം ഉൾപ്പെട്ട പക്ഷിപ്പനി അവലോകന യോഗം. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കേന്ദ്ര സംഘം ജില്ലയിലെത്തിയത്. രോഗമുള്ളപ്പോൾ മാത്രമല്ല, മുഴുവൻ സമയ നിരീക്ഷണ സംവിധാനം കൂടുതൽ ഊർജിതമാക്കണമെന്നും കോൺടൂർ കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗം നിർദേശിച്ചു. ജില്ലയിലെ പക്ഷിപ്പനി നിരീക്ഷണ സംവിധാനം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ എന്നിവ യോഗം വിലയിരുത്തി.
കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം കമ്മിഷ്ണർ ഡോ.അഭിജിത്ത് മിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ്(നിഷാദ്) പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.സി. ടോഷ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്റിറനറി എപ്പിഡമോളജി ആൻഡ് ഡിസീസ് ഇൻഫർമാറ്റിക്സ് പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. മുദ്ദസ്സർ ചന്ദ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വകുപ്പ് അസിസ്റ്റന്റ് കമ്മിഷ്ണർ ഡോ. അദിരാജ് മിശ്ര എന്നിവരടങ്ങുന്നതാണ് സംഘം. യോഗത്തിൽ സംസ്ഥാന വെറ്ററിനറി കൗൺസിൽ ഡയറക്ടർ ഡോ. എ.കൗശിഗൻ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.സുരേഷ് പണിക്കർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.രാജീവ്, ജില്ല എപ്പിഡമോളജിസ്റ്റ് ഡോ.വൈശാഖ് മോഹൻ, ജില്ല സർവൈലൻസ് ഓഫീസർ ഡോ.എസ്.എൻ. ജീന, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |