ആലപ്പുഴ: നഷ്ടം കാരണം മണ്ണെണ്ണ മൊത്ത വിതരണ ഡിപ്പോ നടത്തിപ്പുകാർ കളമൊഴിയുന്നു. ചേർത്തല താലൂക്കിൽ എട്ട് മണ്ണെണ്ണ ഡിപ്പോകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്ന് മാത്രം. കുട്ടനാട്ടിലും ചെങ്ങന്നൂരിലും ഡിപ്പോകളില്ല. ഇവിടത്തെ റേഷൻ ഡീലർമാർ ഇതര താലൂക്കുകളിൽ പോയി വേണം സ്റ്റോക്കെടുക്കാൻ. നടത്തിപ്പുകാർ കളം വിട്ടതോടെ 30 ഡിപ്പോകൾ ജില്ലയിൽ നിലവിൽ 5 ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മൂന്ന് മാസത്തിലൊരിക്കലാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഏപ്രിൽ മുതൽ മൂന്ന് മാസത്തെ വിതരണത്തിന് ആവശ്യമായ അലോട്ട്മെന്റിന്റെ 30 ശതമാനം മാത്രമാണ് വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. അതിനാൽ ആവശ്യത്തിന് സ്റ്റോക്കെത്താതെ വിതരണം നടത്താൻ സാധിക്കില്ലെന്ന് വ്യാപാരികളും പറയുന്നു. ഡിപ്പോകൾ പലതും പൂട്ടിയതോടെ 60 കിലോമീറ്റർ ദൂരത്തുള്ള ഡിപ്പോയിൽ പോയാണ് പല വ്യാപാരികളും മണ്ണെണ്ണ സ്റ്റോക്കെടുക്കുന്നത്. ഇത് അധികച്ചെലവിന് വഴിയൊരുക്കും.
30ൽ നിന്ന് 5 ലേക്ക്
ജില്ലയിലെ ആറ് താലൂക്കുകളിലായാണ് 30 ഡിപ്പോകൾ മുമ്പ് പ്രവർത്തിച്ചിരുന്നത്. 2002ലെ പെട്രോളിയം ചട്ടങ്ങൾ പ്രകാരം ലൈസൻസുള്ള സ്വകാര്യ വ്യക്തികളാണ് ഡിപ്പോ നടത്തുന്നത്. ഒരു താലൂക്കിന് കീഴിൽ മാത്രം എട്ട് ഡിപ്പോകളുണ്ടായിരുന്ന കാലമുണ്ട്. സാങ്കേതിക നൂലാമാലകളും ചെലവും കാരണം പലരും പിൻവലിഞ്ഞു. ഇതോടെയാണ് ഡിപ്പോകളുടെ എണ്ണം അഞ്ചിലേക്ക് ചുരുങ്ങിയത്.
ഡിപ്പോകൾ
കുട്ടനാട് : 0
ചെങ്ങന്നൂർ : 0
കാർത്തികപ്പള്ളി : 1
മാവേലിക്കര : 1
അമ്പലപ്പുഴ : 2
ചേർത്തല : 1
സംഭരണ ലൈസൻസ് ഫീസ് 360ൽ നിന്ന് 1200 ആയി വർദ്ധിപ്പിച്ചു. ശരാശരി 15 കിലോമീറ്റർ ദൂരത്ത് പോയി സ്റ്റോക്കെടുത്ത് ബാഷ്പീകരണ നഷ്ടവും അമിത വണ്ടിവാടകയും നൽകി വിതരണം നടത്താനാവില്ല. ഒരു ഡിപ്പോ ലാഭകരമായി നടത്താൻ ലഭിക്കണ്ട അലോട്ട്മെന്റിന്റെ പകുതി പോലും മൂന്ന് മാസത്തിലൊരിക്കൽ ലഭിക്കുന്നില്ല
- ഹോൾസെയിൽ മണ്ണെണ്ണ ഡീലർമാർ
മിക്കവാറും താലൂക്കിൽ മണ്ണെണ്ണ ഹോൾസൈൽ ഡിപ്പോകൾ പൂട്ടി. റേഷൻ കടക്കാർ മറ്റ് താലൂക്കിൽ നിന്നാണ് എടുക്കുന്നത്. ഇത് അധികച്ചെലവാണ്
- എൻ.ഷിജീർ, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |