കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പ്രാഥമികതല പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിലേക്കുമുള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരെ ഓഡർ സോഫ്‌റ്റ് വെയർ വഴി നിയമിച്ചു. ഇ.വി.എം. കൗണ്ടിംഗിനായി റിസർവ് ഉൾപ്പടെ 974 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരാണ് ഒരു സംഘത്തിൽ ഉണ്ടാവുക. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി 30 ടേബിളുകൾ സജ്ജീകരിച്ചു. 42 കൗണ്ടിംഗ് സൂപ്പർവൈസർ, 84കൗണ്ടിംഗ് അസിസ്റ്റന്റ്, 42 മൈക്രോ ഒബ്സർവർ എന്നിവരെ ഇതിനായി നിയോഗിക്കും .
8599 പോസ്റ്റൽ ബാലറ്റുകൾ
ഫോം 12 എ പ്രകാരം പോസ്റ്റൽ വോട്ട് ചെയ്ത 85 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, അവശ്യ സർവീസ് വോട്ടർമാർ എന്നിവരുടേത് ഉൾപ്പടെ 8599 പോസ്റ്റൽ ബാലറ്റുകളാണ് ലഭിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ വോട്ട് ഉള്ള ഉദ്യോഗസ്ഥർ (ഫോം 12) വഴി 3449 പോസ്റ്റൽ ബാലറ്റുകളും ലഭിച്ചു. സൈനികർക്കായുള്ള ഇ.ടി.പി.ബി.എസ്. നൽകിയതിൽ 1746 എണ്ണം ഇതുവരെ ലഭിച്ചു. ഇവ വോട്ടെണ്ണലിന്റെ തലേദിവസംവരെ സ്വീകരിക്കും . കൗണ്ടിംഗ് സെന്ററായ സെന്റ് അലോഷ്യസ് സ്‌കൂളിൽ കൗണ്ടിംഗിനായുള്ള പ്ലാനും ക്രമീകരണങ്ങളും, പാലിക്കേണ്ട നിർദേശങ്ങൾ, പ്രവർത്തനം എന്നിവയും സ്ഥാനാർത്ഥികളുടേയും പ്രതിനിധികളുടേയും സാന്നിദ്ധ്യത്തിൽ ചേംബറിൽ ചേർന്ന യോഗത്തിൽ കളക്ടർ വിശദീകരിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഡെപ്യൂട്ടി കളക്ടർമാരായ ജിയോ ടി.മനോജ്, കെ.പി. ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |