പ്രത്യേക ലേഖകൻ
കൊച്ചി: എഥിലീൻ ഓക്സൈഡ് (ഇ. ടി. ഒ) സാന്നിദ്ധ്യത്തിന്റെ പേരിൽ സിംഗപ്പൂരും ഹോങ്കോഗും കറിമസാലകൾ തിരിച്ചയച്ച നടപടിയിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
സുഗന്ധദ്രവ്യങ്ങളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന സാൽമൊണെല്ല, ഇ. കോളി തുടങ്ങിയ രോഗാണുക്കളെയും സൂക്ഷ്മജീവികളുടെ മലിനീകരണവും നിയന്ത്രിക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്ന സ്റ്റെറിലൈസിംഗ് ഏജന്റായ എഥിലീൻ ഓക്സൈഡ് കീടനാശിനിയല്ലെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം ( എ.ഐ.എസ്.ഇ.എഫ് ) ചെയർമാൻ സഞ്ജീവ് ബിഷ്ത് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുടെ തനിമയും സ്വാദും ഗുണങ്ങളും നിലനിറുത്താൻ മികച്ച മാർഗമാണിത്. അമേരിക്ക ഉൾപ്പെടെ രാജ്യങ്ങൾ ഇ.ടി.ഒ അനുവദിച്ചിട്ടുണ്ട്. ഇ.ടി.ഒ ഉപയോഗിച്ച് സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ അനുവദിച്ചില്ലെങ്കിൽ ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയുടെ സ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഗന്ധവ്യജ്ഞന കയറ്റുമതി
14.26 ലക്ഷം ടൺ
വിവിധ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ നിബന്ധനകൾ പാലിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇടി.ഒ പ്രയോഗം നിയമപരമായി അനുവദിക്കണം.
സഞ്ജീവ് ബിഷ്ത്
ചെയർമാൻഎ.ഐ.എസ്.ഇ.എഫ്
മുൾമുനയിൽ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർ
അപകടകരമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹോങ്കോംഗും സിംഗപ്പൂരും ചരക്ക് തിരിച്ചയതിനെ തുടർന്നുണ്ടായ ആശങ്കയിൽ ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി താളംതെറ്റുന്നു. കാൻസറിന് കാരണമാകുന്ന രാസവസ്തുവായ എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഇന്ത്യൻ കറിപൗഡർ ബ്രാൻഡുകളായ എം. ഡി. എച്ച്, എവറസ്റ്റ് എന്നിവയുടെ മൂന്ന് കണ്ടെയ്നറുകളാണ് സിംഗപ്പൂരും ഹോങ്കോംഗും കഴിഞ്ഞ മാസം തിരിച്ചയച്ചത്. തുടർന്ന് അമേരിക്ക, യൂറോപ്പ്, യു. കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഏജൻസികൾ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പരിശോധന കർശനമാക്കിയതാണ് കയറ്റുമതിക്കാർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. രണ്ട് കമ്പനികൾ മാത്രമാണ് ആരോപണം നേരിടുന്നതെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളെല്ലാം സംശയത്തിന്റെ മുൾമുനയിലാണെന്ന് കയറ്റുമതിക്കാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കരാറുകളിൽ അഞ്ച് ശതമാനം കുറവുണ്ടായെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ സ്പൈസ് സ്റ്റോക്ക്ഹാേൾഡേഴ്സ് ചെയർമാൻ അശ്വിൻ നായക് പറഞ്ഞു.
പരിശോധന കർശനമാക്കി യു. കെ
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളിലെ കീടനാശിനി സാന്നിദ്ധ്യം പരിശോധിക്കാനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുമെന്ന് യു. കെ ഭക്ഷ്യ സുരക്ഷാ സ്ഥാപനമായ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യയിൽ 12.8 കോടി ഡോളറിന്റെ സുഗന്ധവ്യജ്നങ്ങളാണ് യു. കെ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |