തിരുവനന്തപുരം: 96 വർഷക്കാലം വട്ടിയൂർക്കാവിന്റെ രുചിയായിരുന്ന 'ചുക്കിന്റെ കടയുടെ" സ്ഥാനം മാറുന്നു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായാണിത്. 14ന് കട ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇന്നലെ രാത്രിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. അരക്കിലോമീറ്ററിനുള്ളിൽ മറ്റൊരിടം കണ്ടെത്തി ഇതേപേരിൽ കട തുടങ്ങുമെന്ന് ഉടമ ഗോപകുമാർ പറഞ്ഞു.
ഗോപകുമാറിന്റെ പിതാവ് തോപ്പുമുക്ക് സ്വദേശി വേലായുധൻ നായരാണ് വർഷങ്ങൾക്കുമുമ്പ് 'ഹോട്ടൽ സ്വരാജ്" എന്നപേരിൽ സ്ഥാപനം ആരംഭിച്ചത്. സ്വന്തം പേരിലുള്ള ഒന്നര സെന്റിലാണ് കട പ്രവർത്തിക്കുന്നത്. സ്വരാജ് എന്നാണ് കടയുടെ പേരെങ്കിലും വേലായുധൻ നായരുടെ വട്ടപ്പേരായ 'ചുക്ക്" കൂടി ചേർത്ത് 'ചുക്കിന്റെ കട" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്ന് ചായയും കടിയും കഴിക്കാത്തവർ വട്ടിയൂർക്കാവിൽ വിരളം. 30 വർഷം മുമ്പ് വേലായുധൻ നായർ മരിച്ചു. അതിനുശേഷമാണ് ഗോപകുമാർ കടയുടെ സാരഥ്യത്തിലേക്കെത്തിയത്.
പുലർച്ചെ 5.15 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. വെജിറ്റേറിയൻ ഭക്ഷണം മാത്രം. ഏതു സമയത്തും ദോശ ലഭിക്കും. അപ്പം, പുട്ട് എന്നിവയുമുണ്ടാകും. ഊണില്ല. കാരാവടയാണ് സ്പെഷ്യൽ. ഉഴുന്നു വട, രസവട, ബോണ്ട, സുഖിയൻ എന്നിവയും ഉണ്ട്. ദോശയ്ക്ക് ആറും ചായ, വട എന്നിവയ്ക്ക് 10 രൂപയുമാണ്.
അംബികയാണ് ഗോപകുമാറിന്റെ ഭാര്യ. മകൻ അരുൺ ഇൻഫോസിസ് ജീവനക്കാരനാണ്. മകൾ അഞ്ജു എറണാകുളം ലേക് ഷോർ ആശുപത്രിയിലെ ഡോക്ടറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |