കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കൻ ഡോളറിന്റെ കരുത്തും ആഗോള വിപണിയിൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നു. ഇതിന്റെ ചുവടുപിടിച്ച് ചരിത്രത്തിലാദ്യമായി കേരളത്തിൽ പവൻ വില 55,120 രൂപയിലെത്തി. ഇന്നലെ പവന് 400 രൂപ ഉയർന്നു. ഗ്രാമിന്റെ വില 50 രൂപ വർദ്ധിച്ച് 6,890 രൂപയിലെത്തി. അമേരിക്കയിൽ നാണയപ്പെരുപ്പം താഴുന്നതിനാൽ മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം വരെ കുറച്ചേക്കുമെന്ന വാർത്തകളാണ് ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. ഇതോടൊപ്പം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം സങ്കീർണമാകുമെന്ന ആശങ്കയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചു. യൂറോപ്യൻ വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,450 ഡോളറിലെത്തി റെക്കാഡിട്ടു. റഷ്യയും ഉക്രെയിനുമായുള്ള സംഘർഷം രൂക്ഷമാകുന്നതും നിക്ഷേപകരെ ആശങ്കാകുലരാക്കുന്നു.
മേയ് മാസത്തിലെ വില വർദ്ധന
20%
ഒരു വർഷത്തിൽ പവൻ വില 10,000 രൂപ കൂടി
ഒരു വർഷത്തിനിടെ കേരളത്തിൽ സ്വർണം പവന് പതിനായിരം രൂപയ്ക്കടുത്താണ് കൂടിയത്. കഴിഞ്ഞ മേയ് 20ന് പവൻ വില 45,040 രൂപയായിരുന്നു. ഓഹരി, കടപ്പത്രങ്ങൾ മുതൽ ബാങ്ക് നിക്ഷേപങ്ങളേക്കാൾ മികച്ച വരുമാനമാണ് ഒരു വർഷത്തിനിടെ സ്വർണം നിക്ഷേപകർക്ക് നൽകിയത്. മേയ് മാസം മാത്രം പവൻ വില 2,760 കോടി രൂപയുടെ വർദ്ധനയുണ്ടായി. മേയ് ഒന്നിന് പവൻ വില 52,440 രൂപയിലായിരുന്നു. മാർച്ച് മാസം അവസാനമാണ് പവൻ വില 50,000 രൂപ കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |