കോഴിക്കോട്: കേടായ സ്കൂട്ടർ മഴയത്ത് കടവരാന്തയിലേക്ക് കയറ്റി നിറുത്തുന്നതിനിടെയാണ് ഇരുമ്പുതൂണിൽ നിന്ന് ഷോക്കേറ്റ് പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (18) മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം എ.ഡബ്ല്യു.എച്ച് റോഡ് ജംഗ്ഷനു സമീപത്തായിരുന്നു അപകടം.
സ്വകാര്യ വ്യക്തിയുടെ കടയുടെ മേൽക്കൂരയിൽ തട്ടിനിന്ന വൈദ്യുതി ലൈനിൽ നിന്നാണ് തൂണിലേക്ക് വൈദ്യുതി പ്രവാഹമുണ്ടായത്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും സമീപത്തെ മരത്തിന്റെ കൊമ്പ് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞതാണ് മേൽക്കൂരയിൽ ലൈൻ തട്ടാൻ കാരണം. മേൽക്കൂരയെ താങ്ങി നിറുത്തുന്ന തൂണിൽ നിന്നാണ് ഷോക്കേറ്റത്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് കുടുംബം ആരോപിച്ചു.
കിണാശേരിയിലെ ഹോട്ടലിൽ നിന്ന് ജോലി കഴിഞ്ഞു വരുന്നതിനിടെയാണ് റിജാസിന്റെ സ്കൂട്ടർ കേടായത്. തുടർന്ന് വീട്ടിലേക്ക് പോകാൻ സഹോദരൻ റാഫിയെ വിളിച്ചു. അതിനിടെ ബൈക്ക് കടവരാന്തയിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ തൂണിൽ പിടിക്കുകയായിരുന്നു.
ആസമയം അവിടെയെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും ഷോക്കേറ്റു. ഇതിനു മുമ്പ് മറ്റൊരാൾക്കും ഇവിടെനിന്ന് ഷോക്കേറ്റിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് റിജാസ് ഹോട്ടലിലെ ജോലിക്ക് പോയിരുന്നത്. മാതാവ്: നദീറ. മറ്റുസഹോദരങ്ങൾ: റാഷിദ്, റിഹ്സാന. മൃതദേഹം പിലാക്കിൽ ജുമാമസ്ജിദിൽ കബറടക്കി.
അറിയിച്ചിട്ടും നടപടിയെടുത്തില്ല
തൂണിൽ ഷോക്കുണ്ടെന്ന് കെ.എസ്.ഇ.ബിയിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് കടയുടമ പി.മുഹമ്മദ് ആരോപിച്ചു. പരാതിയെത്തുടർന്ന് പരിശോധന നടത്തിയിരുന്നെന്നും തകരാർ കണ്ടില്ലെന്നും കോവൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി.എക്സിക്യുട്ടീവ് എൻജിനിയർ രഘുനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വയർ ലീക്കായതാവാം കാരണമെന്നും വ്യക്തമാക്കി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തി. നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോവൂർ വൈദ്യുതി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |