ദുബായ്: അൻപതോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന യുഎഇയിലെ കമ്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന ഓർമപ്പെടുത്തലുമായി അധികൃതർ. ജൂൺ 30നകം നടപ്പിലാക്കിയില്ലെങ്കിൽ പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇ സ്വദേശിവൽക്കരണ പദ്ധതിയിൽ സ്വകാര്യ കമ്പനികളെല്ലാം സമയപരിധിക്ക് മുമ്പ് തന്നെ ആറ് മാസത്തിനുള്ളിലെ ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കണമെന്നാണ് നിർദേശം.
2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ 'ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ പ്രോഗ്രാം' (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ പ്രതിവർഷം രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നാണ് വ്യവസ്ഥ. കമ്പനികളുടെ സൗകര്യം അനുസരിച്ച് ആറ് മാസം കൂടുമ്പോൾ ഒരു ശതമാനം സ്വദേശികളെ നിയമിക്കാനും അനുമതി നൽകിയിരുന്നു.
2022 മുതൽ 2024 മേയ് മാസം വരെയുള്ള സ്വദേശിവൽക്കരണമാണ് ഇപ്പോൾ കമ്പനികൾ പൂർത്തിയാക്കേണ്ടത്. 2026ഓടെ സ്വകാര്യ കമ്പനികളിൽ പത്ത് ശതമാനം യുഎഇ പൗരന്മാർ ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനോടകം സ്വദേശിവൽക്കരണം നടപ്പാക്കിയ കമ്പനികളെ മന്ത്രാലയം അഭിനന്ദിച്ചു. ഇവരോട് സ്വദേശി ജീവനക്കാരെ അംഗീകൃത പെൻഷൻ ഫണ്ടിലും വേതന സുരക്ഷാ സംവിധാനത്തിലും രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്വദേശി ഉദ്യോഗാർത്ഥികളെ നാഫിസ് പ്ലാറ്റ്‌ഫോമിലൂടെ തിരഞ്ഞെടുക്കാൻ അവസരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന പരിശോധനയിൽ 1379 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ഇവരുടെ ഗ്രേഡ് താഴ്‌ത്തുകയും ചെയ്‌തു. നിയമം പാലിക്കാത്ത കമ്പനികൾക്ക് ആളൊന്നിന് പ്രതിമാസം 7000 ദിർഹം വീതം 84,000 ദിർഹം പിഴ ഈടാക്കും. ആറ് മാസത്തിലൊരിക്കൽ 42,000 ദിർഹം ഒന്നിച്ച് അടയ്‌ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |