തിരുവനന്തപുരം: ചെറിയ മഴയില്‍ പോലും നഗരം മുങ്ങുന്ന സാഹചര്യത്തില്‍ പൊടിക്കൈ നടപടികള്‍ക്ക് പകരം നഗരത്തില്‍ സമ്പൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കണം.രണ്ടു തട്ടിലിരുന്നു പഴിചാരുന്ന ജില്ലാ ഭരണകൂടവും നഗരസഭയും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ നഗരത്തിലുള്ളൂ.പ്രഖ്യാപിച്ച പദ്ധതികളില്‍ നഗരത്തിന്റെ വെള്ളക്കെട്ട് ലഘൂകരണത്തിനുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇപ്പോള്‍ത്തന്നെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍ അടുത്ത വെള്ളപ്പൊക്കത്തില്‍ നഗരം മുങ്ങില്ല.
2015ല്‍ സിറ്റി ഡിസാസ്റ്റര്‍ പ്‌ളാന്‍ എന്ന തരത്തില്‍ വെള്ളപ്പൊക്ക ലഘൂകരണത്തിന് പഠനം നടത്തിയെങ്കിലും അതിലെ റിപ്പോര്‍ട്ട് ഫയലിലൊതുങ്ങി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സിറ്റി ഡിസാസ്റ്റര്‍ പ്‌ളാന്‍ ഉള്‍പ്പെടുത്തിയെങ്കിലും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന നടപടികളൊന്നും നഗരത്തില്‍ പ്രാവര്‍ത്തികമാക്കിയില്ല. അന്നത്തെ പഠനത്തിലും ഓടകളുടെ അശാസ്ത്രീയ നിര്‍മ്മാണം ചൂണ്ടിക്കാണിച്ചിരുന്നു. തോടുകളുടെ വീതി പലസ്ഥലത്തും കുറഞ്ഞത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. കൈയേറ്രങ്ങളാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിച്ചിരുന്നു. ഓടകളിലെയും തോടുകളിലെയും മാലിന്യനിക്ഷേപവും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന് പഠനത്തിലുണ്ടായിരുന്നു. എന്നാല്‍ അക്കാര്യങ്ങളൊന്നും എട്ട് വര്‍ഷത്തിനിപ്പുറവും പ്രാവര്‍ത്തികമാക്കിയിട്ടില്ല.
നഗരത്തില്‍ വേണം സമ്പൂര്‍ണ ഡ്രെയിനേജ് സംവിധാനം
ഓടകള്‍ കൂടുതലുള്ള നഗരത്തില്‍ സമ്പൂര്‍ണ ഡ്രെയിനേജ് പ്‌ളാനാണ് വേണ്ടത്. ഇതുവരെ കൃത്യമായ ഡ്രെയിനേജ് രൂപരേഖയില്ലാതെയാണ് മുന്നോട്ടു പോകുന്നത്.ഈ സാഹചര്യത്തില്‍ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് നഗരത്തില്‍ ഒരു ഡ്രെയിനേജ് പ്‌ളാന്‍ വേണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. നല്ലൊരു ഡ്രെയിനേജ് പ്‌ളാനിലൂടെ മികച്ചൊരു ഡ്രെയിനേജ് സിസ്റ്റം നഗരത്തില്‍ സ്ഥാപിക്കാം. ചുരുങ്ങിയ കാലം കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. നഗരം വളരുന്നതിനനുസരിച്ച് കൃത്യമായ രൂപരേഖയില്ലാതെ നിര്‍മ്മിക്കുന്ന ഡ്രെയിനേജ് സംവിധാനമാണ് കാലാകാലങ്ങളായി നടപ്പിലാക്കുന്നത്.
നഗരത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായി ഓടകളിലെ വെള്ളവും മഴവെള്ളവും കെട്ടി നില്‍ക്കാതെ ഒഴുകി പോകാനുള്ള കാര്യങ്ങളെപ്പറ്റി വിശദീകരിക്കുന്ന രൂപരേഖയാണ് ഡ്രെയിനേജ് പ്‌ളാന്‍. സാധാരണ പെയ്യുന്ന മഴയിലും,ശക്തമായി ചെയ്യുന്ന മഴയിലും നഗരത്തിലെത്തുന്ന വെള്ളത്തിന്റെ ശരാശരി അളവ്,ഒഴുക്ക് തുടങ്ങിയവ കണ്ടെത്തി ഇവയുടെ അടിസ്ഥാനത്തിലായിരിക്കും ഡ്രെയിനേജ് സിസ്റ്റത്തിന്റെ നിര്‍മ്മാണം.നഗരത്തിലെ ആകെ ഓടകളുടെ എണ്ണം,കുളങ്ങളുടെ എണ്ണം,കൈവഴികള്‍,പുഴകള്‍ എന്നിവയും കണ്ടെത്തണം. മഴവെള്ളത്തിന്റെ ഒഴുക്ക് അനുസരിച്ച് ഏതു തരത്തില്‍ എവിടെയാണ് ഓടകള്‍ നിര്‍മ്മിക്കേണ്ടത് എന്നിവയെക്കുറിച്ചും സര്‍വേ നടത്തണം.നിലവിലുള്ള ഓടകള്‍ ഏതുതരത്തില്‍ മാറ്റി പുനര്‍ക്രമീകരിക്കണം, വെള്ളമെത്തുന്ന കൈവഴികള്‍ അടഞ്ഞുപോയിട്ടുണ്ടെങ്കില്‍ അത് പുനര്‍ക്രമീകരിക്കുകയോ അതിന് പറ്റിയില്ലെങ്കില്‍ പുനര്‍ നിര്‍മ്മിക്കുകയോ വേണം.ഈ ഓടകളില്‍ കടകളിലും വീടുകളിലും നിന്നുള്ള മാലിന്യം കലര്‍ന്ന് മഴവെള്ളം മലിനജലമാകാതെയുള്ള സംവിധാനവും ഏര്‍പ്പെടുത്തണം.
ഏകോപനം വേണം
പ്‌ളാനിനുവേണ്ടി വിവിധ വകുപ്പുകളുടെ ഏകോപനത്തിലുള്ള തുടര്‍പഠനം വേണം.അതിന് നഗരസഭ തന്നെ മുന്‍കൈയെടുക്കണം. ജലം,പൊതുമരാമത്ത്,ജിയോളജി വകുപ്പുകളും മുന്‍കൈയെടുക്കേണ്ടതുണ്ട്. നഗരവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഡ്രെയിനേജ് രൂപരേഖയിലെ പദ്ധതികൊണ്ട് ശമനമുണ്ടാകുമെങ്കില്‍ നഗരസഭതന്നെ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |