തിരുവനന്തപുരം: വ്യാപക നാശനഷ്ടം വിതച്ച് സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. ദിവസങ്ങളായി തുടരുന്ന വേനൽ മഴയിൽ മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. റോഡുകളിലും വീടുകളിലും വെള്ളം കയറി. ഇന്നലെ വെെകിട്ട് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി.
കോഴിക്കോടും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കക്കയം - തലയോട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. ഇന്നലെ വെള്ളം കയറിയ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകൾ രാവിലെ പൂർവസ്ഥിതിയിലായി. താമരശേരി താലൂക്കിലെ കിനാലൂർ വില്ലേജിൽ കെഎസ്ഐഡിസി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. സംഭവത്തിൽ ആളപായമില്ല. മരം വീണ് പല ഇടത്തും ഗതാഗതം തടസപ്പെട്ടിരുന്നു.
മാവൂർ, പെരുമണ്ണ അന്നശ്ശേരി, മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറിൽ ജലനിരപ്പുയർന്നതോടെ തെങ്ങിലക്കടൽ ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊടുവള്ളിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.
തൃശൂർ റെയിൽവേ സ്റ്റേഷന് സമീപവും ഷൊർണൂർ റോഡിലെ വീടുകളിലും വെള്ളം കയറി. സ്വരാജ് റൗണ്ടിൽ ബിനി ബസ് സ്റ്റോപ്പിന് സമീപവും ജനറൽ ആശുപത്രിക്ക് സമീപവും വെള്ളം കയറി. പലയിടത്തും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ബിഷപ്പ് പാലസിന്റെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.
കനത്ത മഴയെ തുടർന്ന് ആലപ്പുഴ തുറവൂരിൽ ദേശീയപാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാക്കോകടവ് വഴി ഗതാഗതതം തിരിച്ചുവിട്ടെങ്കിലും ഏറെ നേരം ഇവിടെയും ഗതാഗതക്കുരുക്ക് ഉണ്ടായി. ചമ്പക്കുളം, മങ്കൊമ്പ് തുടങ്ങി കൂട്ടനാട്ടിലെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി.
കാസർകോട് നീലേശ്വരം തൈക്കടപ്പുറത്ത് നങ്കുരമിട്ട ബോട്ട് തകർന്നു. കനത്ത കാറ്റിലാണ് തകർന്നത്. കപ്പലിലെ വടം പൊട്ടി അടുത്തുണ്ടായിരുന്ന പാറയിൽ ഇടിച്ചാണ് ബോട്ട് തകർന്നതെന്നാണ് നിഗമനം. ഇന്നലെ നങ്കുരമിട്ട ബോട്ട് ആണ് ഇന്ന് രാവിലെയാണ് തകർന്ന നിലയിൽ കണ്ടത്. കാസർകോട്ട് ശക്തമായ മഴ ഇല്ലെങ്കിലും പ്രദേശത്ത് ശക്തമായ ഇടിമിന്നാലും കാറ്റും ഉണ്ട്. കാസർകോട് ഇന്നലെയുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിച്ചിരുന്നു.
പത്തനംതിട്ട ചന്ദനപ്പള്ളി അങ്ങാടിക്കൽ റോഡിൽ മുളയറയിൽ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. മഴയിൽ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് മരവും കടപുഴകി വീണു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |