തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ശക്തികുറഞ്ഞതോടെ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് നേരിയ ശമനം. അടുത്ത മൂന്നു ദിവസം വടക്കൻ ജില്ലകളിലാകും അല്പമെങ്കിലും മഴ ശക്തമാവുക. മറ്രിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. അതേസമയം, ചക്രവാതച്ചുഴിയുടെ സ്വഭാവം മാറി ശക്തികൂടുകയോ അറബിക്കടലിൽ കൂടുതൽ മഴ മേഘങ്ങൾ രൂപപ്പെട്ടാലോ വീണ്ടും ശക്തമായ മഴ പെയ്തേക്കും. കേരള തീരത്ത് 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. ഇന്ന് ഇത് ചുഴലിക്കാറ്റായി രൂപപ്പെടും. (റിമാൽ എന്നാണ് പേര്, ഒമാനാണ് പേര് നിർദ്ദേശിച്ചത്). നാളെ അർദ്ധരാത്രിയോടെ ബംഗ്ലാദേശ് പശ്ചിമബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി ഇത് കരയിൽ പ്രവേശിക്കും. കേരളത്തെ ബാധിക്കാനിടയില്ല.
യെല്ലോ അലർട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
കൂടുതൽ വേനൽമഴ
സംസ്ഥാനത്ത് ഇക്കൊല്ലം ശരാശരി ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ വേനൽമഴ ഇതിനകം ലഭിച്ചു. മാർച്ച് ഒന്നു മുതൽ മേയ് 31വരെ സാധാരണ ലഭിക്കേണ്ടത് 359.1 മില്ലീ മീറ്റർ. ഇക്കുറി ഇതുവരെ ലഭിച്ചത് 360.8 മില്ലി മീറ്റർ.
മഴക്കെടുതി:
മൂന്ന് മരണം
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നുപേർ കൂടി മരിച്ചു. ഇതുവരെ വിവിധ ജില്ലകളിലായി 30 വീടുകൾ ഭാഗികമായി തകർന്നു. ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 61 കുടുംബങ്ങളിലെ 201പേരെ മാറ്റി പാർപ്പിച്ചു. ഇന്നലെ തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ രണ്ടുവീടുകൾ തകർന്നു. തൃശൂർ നഗരത്തിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മരംവീണു. ആലപ്പുഴയിൽ നാല് വീടുകൾ ഭാഗികമായി തകർന്നു.
കോട്ടയം പാലായിൽ ചെക്ക് ഡാം തുറക്കുന്നതിനിടെ കരൂർ ഉറുമ്പിൽ ജോസഫ് സ്കറിയ (രാജു -53) മുങ്ങിമരിച്ചു. വെള്ളത്തിൽ നിന്നുകൊണ്ട് ചെക്ക് ഡാമിന്റെ പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ കൈകുടുങ്ങി വെള്ളത്തിൽ മുങ്ങുകയായിരുന്നു. കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ 21ന് കാണാതായ നീണ്ടകര സൂര്യമംഗലം വീട്ടിൽ ഓൾവിന്റെ (സെബാസ്റ്റ്യൻ റീഗൻ, 44 ) മൃതദേഹം കണ്ടെത്തി. കാസർകോട് ബന്തടുക്കയിൽ ഓടയിൽ വീണ് വർക്ഷോപ്പ് ഉടമ മംഗലത്ത് ഹൗസിൽ രതീഷ് (42) മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |