തിരഞ്ഞെടുപ്പ് കമ്മിഷനെ അൽപ്പമെങ്കിലും വിശ്വസിക്കൂ
ന്യൂഡൽഹി: വോട്ടെടുപ്പ് പൂർത്തിയാക്കി 48 മണിക്കൂറിനകം ബൂത്തു തിരിച്ചുള്ള വോട്ടുകണക്ക് പുറത്തുവിടണമെന്ന ആവശ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി. തങ്ങളും ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കേണ്ട വിഷയത്തിൽ പ്രഥമദൃഷ്‌ട്യാ തന്നെ ഇടപെടാൻ ഉദ്ദ്യേശിക്കുന്നില്ലെന്ന് ജസ്റ്രിസുമാരായ ദീപാങ്കർ ദത്തയും,സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെട്ട അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ അൽപ്പമെങ്കിലും വിശ്വസിക്കൂയെന്നും ഹർജിക്കാരോട് പറഞ്ഞു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാത്പര്യഹർജിയാണ് കോടതി പരിഗണിച്ചത്. 2019ൽ സംഘടന സമാനആവശ്യമുന്നയിച്ച് ഹർജി നൽകിയിരുന്നു. ആ ഹർജിയിലാണ് അതേ ആവശ്യമുന്നയിച്ച് ഇപ്പോൾ ഇടക്കാല അപേക്ഷയും സമർപ്പിച്ചിരിക്കുന്നതെന്ന് കോടതി കണ്ടെത്തി.ഇടക്കാല അപേക്ഷയിലെ ആവശ്യം അനുവദിച്ചാൽ 2019ലെ ഹർജിയിലെ ആവശ്യം അംഗീകരിക്കുന്നതിന് തുല്യമാകും.അതിനാൽ തിരഞ്ഞെടുപ്പിനും,മദ്ധ്യവേനലവധിക്കും ശേഷം ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
48 മണിക്കൂറിനകം ബൂത്തു തിരിച്ചുള്ള വോട്ടുകണക്ക് പുറത്തുവിടാൻ നിയമപരമായ ബാദ്ധ്യതയില്ലെന്നും,അങ്ങനെ ചെയ്യുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഇടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിയെ അറിയിച്ചിരുന്നു. പോസ്റ്റൽ ബാലറ്റ് കൂടി ചേരുമ്പോഴാണ് യഥാർത്ഥ കണക്കാകുന്നത്. ഓരോ പോളിംഗ് ബൂത്തിലെയും കണക്ക് ആദ്യം പുറത്തുവിട്ടാൽ, പിന്നീട് പോസ്റ്റൽ വോട്ടിന്റെ വിവരങ്ങൾ കൂടി ചേർക്കുമ്പോൾ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകും. ഈ സാഹചര്യം നിക്ഷിപ്‌ത താത്പര്യക്കാർ ദുരുപയോഗപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഹർജി നിലനിൽക്കുന്നതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |