തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിൽ പണപ്പിരിവിനിറങ്ങിയാൽ കർശന നടപടിയെന്ന് മന്ത്രി എം.ബി. രാജേഷ്. ബാർകോഴയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള സന്ദേശം കേട്ടു. സർക്കാർ ഗൗരവത്തോടെ കാണുമെന്നും വാർത്താലേഖകരോട് പറഞ്ഞു.
മദ്യനയത്തെപ്പറ്റി പ്രാരംഭ ചർച്ചപോലും നടന്നിട്ടില്ല. എന്നാൽ, ഒരു മാസമായി പലവാർത്തകളും പ്രചരിക്കുന്നുണ്ട്. നാളുകളായുള്ള കലാപരിപാടിയാണ് ശബ്ദരേഖ. ഇതിന്റെയൊക്കെ പിന്നിൽ ആരായാലും കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം.
പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, അവർ എന്തുകൊണ്ട് രാജി ചോദിക്കുന്നില്ലെന്ന് ചിന്തിക്കുകയായിരുന്നെന്നായിരുന്നു മറുപടി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 52 ബാറുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടായിരിക്കുമെന്നും രാജേഷ് പറഞ്ഞു.
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിട്ടു.
ബാറുകാരെ സഹായിക്കാനുള്ള ഒരു നടപടിയും എടുത്തിട്ടില്ല. 2016ൽ 23 ലക്ഷം ആയിരുന്നു ലൈസൻസ് ഫീസ്. ഇപ്പോഴത് 35 ലക്ഷം. സർക്കാർ ബാറുടമകളെ സഹായിക്കുന്നെന്ന് പിന്നെങ്ങനെ ആരോപിക്കും?
10 വർഷം കൊണ്ട് മദ്യത്തിൽ നിന്നുള്ള വരുമാനത്തിൽ 4.8 ശതമാനം കുറവുവന്നു. ഐ.ടി പാർക്കുകളിൽ മദ്യം വിറ്റ് ബാറുടമകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് പണപ്പിരിവ് എന്നാണ് കെ. സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാതാണിത്. ടേൺ ഓവർ ടാക്സുമായി ബന്ധപ്പെട്ട് സർക്കാർ ബാറുടമകളെ സഹായിക്കുന്നെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ മാത്രം ബാർ ഹോട്ടലുകളിൽ 3.05 കോടിയുടെ ടേൺ ഓവർ ടാക്സ് തട്ടിപ്പാണ് പിടിച്ചത്. നികുതി കുടിശ്ശികയുള്ള ബാറുടമകൾക്കെതിരെ ജപ്തി ഉൾപ്പെടെ നടപടികളിലേക്ക് കടന്നിട്ടുമുണ്ട്.
തിരഞ്ഞെടുപ്പ് കാലത്തെ ബാർ പിരിവും അന്വേഷിക്കും
തിരഞ്ഞെടുപ്പ് കാലത്ത് ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി എക്സൈസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. എക്സൈസ് വിജിലൻസാണ് അന്വേഷിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എക്സൈസ് ആസ്ഥാനത്ത് കത്ത് കിട്ടിയത്.
പണപ്പിരിവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതാണ് കത്തിലേക്ക് എത്തിയതെന്നാണ് എക്സൈസ് അനുമാനം. ബാറുടമകളിൽ നിന്ന് പിരിച്ച തുക എത്തേണ്ടിടത്ത് എത്തിയില്ലെന്നും സംഘടനാ യോഗത്തിൽ വിമർശനമുയർന്നു. ഇതും ഭിന്നതയ്ക്ക് കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |