SignIn
Kerala Kaumudi Online
Sunday, 23 June 2024 10.55 PM IST

ഐപിഎല്‍ ഫൈനല്‍: കപ്പ് കൊല്‍ക്കത്തയിലേക്കോ അതോ ഹൈദരാബാദിലേക്കോ

ipl

ചെന്നൈ: വാശിയേറിയ ലീഗ് ഘട്ടത്തിനും പ്ലേ ഓഫിനും ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 17ാം സീസണില്‍ നാളെ കലാശപ്പോരാട്ടം. രാത്രി 7.30ന് ആരംഭിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം എല്ലാ അര്‍ത്ഥത്തിലും തുല്യശക്തികളുടെ പോരാട്ടമാണ്. കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലക്ഷ്യമിടുന്നത് തങ്ങളുടെ രണ്ടാം കിരീടത്തിനാണ്.

2012,2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഐപിഎല്‍ ജേതാക്കളായപ്പോള്‍ സണ്‍റൈസേഴ്‌സ് 2016ല്‍ കിരീടത്തില്‍ മുത്തമിട്ടു. 2009ല്‍ ഹൈദരാബാദില്‍ നിന്നുള്ള മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സും കിരീടം നേടിയിട്ടുണ്ട്. രണ്ട് ടീമുകള്‍ക്കും ഐപിഎല്‍ ഫൈനലില്‍ തോല്‍വി അറിഞ്ഞതിന്റെ കഥയും പറയാനുണ്ട്. 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് കൊല്‍ക്കത്ത തോല്‍വി വഴങ്ങിയപ്പോള്‍ സിഎസ്‌കെയോട് തന്നെയാണ് 2018ല്‍ ഹൈദരാബാദിന്റേയും ഫൈനലിലെ തോല്‍വി.

ഉയര്‍ന്ന സ്‌കോറുകള്‍ കണ്ട ഐപിഎല്ലിലെ വെടിക്കെട്ട് വീരന്‍മാരാണ് കൊല്‍ക്കത്തയും ഹൈദരാബാദും. അതുകൊണ്ട് തന്നെ ഫൈനല്‍ പോരാട്ടവും ഒരുപക്ഷേ സമാനമായ ഒരു പോരാട്ടത്തിന് സാക്ഷ്യം വഹിച്ചേക്കാം. എന്നാല്‍ മഞ്ഞ് വീഴ്ച മാറി നില്‍ക്കുന്ന ചെന്നൈയില്‍ സ്പിന്‍ ബൗളിംഗിന് അനുകൂല സാഹചര്യമുണ്ട്. ഇത് തന്നെയാണ് സണ്‍റൈസേഴ്‌സ് രണ്ടാം ക്വാളിഫയറില്‍ സഞ്ജുവിന്റെ രാജസ്ഥാനെ വീഴ്ത്തിയതിന് പിന്നില്‍.

സ്പിന്‍ കരുത്ത് നോക്കിയാല്‍ ഹൈദരാബാദിനെക്കാള്‍ ഒരുപടി മുകളിലാണ് കൊല്‍ക്കത്ത. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്ക് ആശങ്കയില്ല. സുനില്‍ നരെയ്ന്‍, ശ്രയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ അണിനിരക്കുന്ന നിര മികവ് തുടരുന്നുണ്ട്. ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക് ഫോമിലേക്ക് മടങ്ങിയെത്തിയത് അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

മറുവശത്ത് തുടക്കത്തിലെ ഫോം ആവര്‍ത്തിക്കാന്‍ ഹൈദരാബാദിന്റെ ടോപ് ഓഡറിന് കഴിയുന്നില്ല. അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ് സഖ്യത്തിന്റെ ഓപ്പണിംഗ് കഴിഞ്ഞ ഏതാനും മത്സരങ്ങളായി നിശ്ചലമായ അവസ്ഥയിലാണ്. ഫൈനലിലും സ്ഥിതി അതാണെങ്കില്‍ ഹൈദരാബാദ് വിയര്‍ക്കും. എന്നാല്‍ ഏത് നിമിഷവും ഫോമിലേക്കുയരാനുള്ള മികവ് അവരുടെ ബാറ്റര്‍മാര്‍ക്കുണ്ട്. ഓപ്പണിംഗ് ജോഡിക്ക് പിന്നാലെയെത്തുന്ന എയ്ഡന്‍ മാര്‍ക്രം, ഹെയ്ന്റിച്ച് ക്ലാസന്‍, രാഹുല്‍ തൃപാഥി, നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ് മുതല്‍ വാലറ്റത്തില്‍ പാറ്റ് കമ്മിന്‍സ് വരെ കളി തിരിക്കാന്‍ പോന്നവര്‍ തന്നെ.

അതേസമയം, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നിറംമങ്ങിയെങ്കിലും പിന്നീട് മികവിലേക്ക് ഉയര്‍ന്ന ബൗളിംഗ് നിരയും തകര്‍പ്പന്‍ ഫീല്‍ഡിംഗും ഹൈദരാബാദിന്റെ കരുത്താണ്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, പാറ്റ് കമ്മിന്‍സ്, ഷാബാസ് അഹമ്മദ് എന്നിവരുള്‍പ്പെടുന്ന ബൗളിംഗ് നിര ഫോമിലാണ്. മത്സരത്തില്‍ ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡ് ചെയ്യാനാണ് സാദ്ധ്യത. ഹൈദരാബാദിനെ സംബന്ധിച്ച് രണ്ടാം ക്വാളിഫയര്‍ ചെന്നൈയിലാണ് കളിച്ചതെന്നതും തുണയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.