SignIn
Kerala Kaumudi Online
Sunday, 23 June 2024 5.10 PM IST

ബാർ കോഴ ആരോപണത്തിൽ മലക്കംമറിഞ്ഞ് അനിമോൻ,​ പണപ്പിരിവ് സംഘടനയുടെ ആസ്ഥാനമന്ദിരത്തിനെന്ന് പുതിയ വിശദീകരണം

kk

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ പുതിയ വിശദീകരണവുമായി ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ അനിമോൻ. ബാറുടമകളിൽ നിന്ന് രണ്ടരലക്ഷം വീതം ആവശ്യപ്പെട്ടത് സംഘടനയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാനമന്ദിരം നിർമ്മിക്കാനാണെന്നാണ് അനിമോന്റെ വിശദീകരണം. ഇക്കാര്യം വിശദീകരിച്ച് സംഘടനാ അംഗങ്ങൾക്കെഴുതിയ കത്ത് അനിമോൻ പരസ്യപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് അനിമോന്റെ മലക്കംമറിച്ചിൽ.

ആധാരം നടത്താൻ കാശുകൊടുക്കാൻ തയ്യാറുള്ളവർ ഗ്രൂപ്പിൽ അറിയിക്കണമെന്നാണ് പറഞ്ഞത്. തന്റെ ശബ്ദസന്ദേശം എല്ലാവരിലും തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഉദ്ദേശിച്ച അർത്ഥമല്ല വന്നതെന്നും സന്ദേശം ഭരണമുന്നണിക്കും സർക്കാരിനുമെതിരേ ആരോപണമുണ്ടാവാനും ഇടയാക്കിയെന്നും അനിമോന്റെ കത്തിലുണ്ട്. ഇത് ബാറുടമകൾക്കും ബുദ്ധിമുട്ടുണ്ടാക്കി. ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതൊന്നും ഉദ്ദേശിച്ചതു പോലെയായില്ല. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും കത്തിലുണ്ട്.

കത്തിലെ പ്രസക്ത ഭാഗങ്ങൾ

ആസ്ഥാനനിർമ്മാണ ഫണ്ടിലെ സംഭാവനയിൽ ഇടുക്കിയാണ് പിന്നിൽ. സഹകരണക്കുറവിന് കാരണം അനിമോന്റെ നിലപാടാണെന്ന് സംഘടനാ പ്രസിഡന്റ് സുനിൽകുമാർ യോഗത്തിൽ പറഞ്ഞു. ആധാരം രജിസ്റ്റർ ചെയ്യാൻ 1.75കോടിയുടെ കുറവുണ്ട്. എക്സിക്യുട്ടീവ് അംഗങ്ങൾ 2.5ലക്ഷം വീതം നൽകണമെന്ന് സുനിൽകുമാർ പറഞ്ഞു. അല്ലെങ്കിൽ ഇനിയൊരു കാര്യത്തിനും ഇറങ്ങില്ലെന്നും പറഞ്ഞു. പോളിസി (മദ്യനയം) എന്തായെന്ന് ചോദിച്ച് പിന്നാരും വിളിക്കരുതെന്നും പറഞ്ഞു. ഇതിനെ ചോദ്യംചെയ്തപ്പോൾ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വരെയുണ്ടായി. സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചു. തനിക്ക് അതിലൊരു പങ്കുമില്ല. എറണാകുളത്ത് ഓഫീസും സ്ഥലവുമുള്ളപ്പോൾ തിരുവനന്തപുരത്ത് ഓഫീസെന്തിനാണെന്നാണ് തന്റെ അഭിപ്രായം.

ബഹളം കടുത്തപ്പോൾ ഇത്തരക്കാർ സംഘടനയ്ക്ക് ബാദ്ധ്യതയാണെന്നും സസ്പെൻഡ് ചെയ്യണമെന്നും ആരോ പറഞ്ഞു. ഡിസ്മിസൽ ആയിക്കോട്ടെ എന്ന് പറഞ്ഞ് താൻ ഇറങ്ങിപ്പോരുകയായിരുന്നു. നാണംകെടുത്തി ഇറക്കിവിട്ടു.അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണ്. ഉദ്ദേശിച്ച അർത്ഥമല്ല വന്നത്. എല്ലാവർക്കും ബുദ്ധിമുട്ടായി എന്നറിയാം. ആധാരം നടത്താൻ കാശുകൊടുക്കാൻ തയ്യാറുള്ളവർ ഗ്രൂപ്പിൽ അറിയിക്കണമെന്നാണ് പറഞ്ഞത്.

പണംകൊടുക്കുന്നത് സംഘടനയുടെ അക്കൗണ്ടിലാണ്. ആധാരം നടക്കാത്തതിന്റെ പേരിൽ പ്രസിഡന്റ് സുനിൽകുമാർ പിണങ്ങേണ്ടെന്നാണ് താൻ വിചാരിച്ചത്.

ബാർ ഹോട്ടൽ നടത്തിപ്പുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സർക്കാരിനും ഭരണമുന്നണിക്കുമെതിരെ ആരോപണം ഉണ്ടാകാൻ ഇടയാക്കിയെന്നും പിന്നീട് ഉണ്ടായ സംഭവങ്ങളിൽ നിന്ന് മനസിലായി. പ്രിയപ്പെട്ടവർക്കെല്ലാം ഞാൻ മൂലം ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BAR BRIBE, ANIMON, BAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.