തിരുവനന്തപുരം: സ്കൂളുകളിൽ പുതിയ അദ്ധ്യയനവർഷം പത്ത് ശനിയാഴ്ചകൾ ഉൾപ്പെടെ 205 പ്രവൃത്തിദിനങ്ങൾക്ക് ശുപാർശ. 2024-25 അദ്ധ്യയന വർഷത്തെ അക്കാഡമിക് കലണ്ടർ തീരുമാനിക്കുന്നതിന് ശനിയാഴ്ച ചേർന്ന ക്യു.ഐ.പി യോഗത്തിന്റേതാണ് ശുപാർശ. 210 പ്രവൃത്തിദിനങ്ങൾ വേണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം അദ്ധ്യാപക സംഘടനകൾ തള്ളി.
കലണ്ടർ പ്രകാരം 195 പ്രവൃത്തിദിനങ്ങളാണുള്ളത്. ശനിയാഴ്ചകൾ ചേർത്താണ് 205 പ്രവൃത്തിദിനങ്ങൾ. എന്നാൽ തുടർച്ചയായി അഞ്ച് പ്രവൃത്തിദിനങ്ങൾ കഴിഞ്ഞുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കരുതെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷവും അദ്ധ്യയനദിനങ്ങൾ കൂട്ടുന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പും അദ്ധ്യാപക സംഘടനകളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒടുവിൽ സംഘടനകളുടെ ശുപാർശയ്ക്ക് വഴങ്ങി പ്രവൃത്തിദിനങ്ങൾ 205 ആയി നിജപ്പെടുത്തുകയായിരുന്നു. ഓണം, ക്രിസ്‌മസ് പരീക്ഷകൾ അവധിക്ക് മുൻപ് തന്നെ തീർക്കണമെന്നും യോഗം ശുപാർശ ചെയ്തു.അദ്ധ്യാപക പരിശീലന ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായില്ല. ക്യു.ഐ.പി യോഗത്തിലെ ശുപാർശകളിന്മേൽ മന്ത്രിതല ചർച്ചകൾക്ക് ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂ. അവധി ദിനങ്ങൾ വർദ്ധിപ്പിച്ചാൽ പ്രതിഷേധിക്കാനാണ് സംഘടനകളുടെ തീരുമാനം.
ഒന്നാം പാദവാർഷിക പരീക്ഷ സെപ്‌തംബർ നാലിന്
ഒന്നാം പാദവാർഷിക പരീക്ഷ സെപ്‌തംബർ നാല് മുതൽ 12 വരെയും രണ്ടാമത്തേത് ഡിസംബർ 12 മുതൽ 19 വരെയും നടത്താനാണ് ധാരണ. ടി.ടി.ഐകളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേനലവധി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ അസാന്നിദ്ധ്യത്തിൽ അഡിഷണൽ ഡയറക്ടർ എം.കെ.ഷൈൻമോന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സംഘടനാ പ്രതിനിധികളായ കെ.ബദറുന്നിസ (കെ.എസ്.ടി.എ), കെ.അബ്ദുൽ മജീദ് (കെ.പി.എസ്.ടി.എ), ഒ.കെ. ജയകൃഷ്‌ണൻ (എ.കെ.എസ്.ടി.യു)കെ.എം അബ്ദുള്ള (കെ.എസ്.ടി.യു), പി.എസ്. ഗോപകുമാർ (എൻ.ടി.യു), ഹരീഷ് കടവത്തൂർ (കെ.എസ്.ടി.സി) തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |