മുംബയ്: ഇ-കൊമേഴ്സ്, യുപിഐ പേയ്‌മെന്റ്, ക്രെഡിറ്റ് കാർഡ് ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പബ്ലിക്ക് ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പ്രവർത്തിക്കാനുള്ള ലൈസൻസിനായുള്ള അപേക്ഷയ്ക്ക് അദാനി ഒരുങ്ങുകയാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ബിസിനസിലേക്ക് കടക്കുന്നതോടെ ഡിജിറ്റൽ പെയ്‌മെന്റ് ശൃഖലയിലെ ഭീമൻന്മാരായ ഗൂഗിൾ പേയോടും മുകേഷ് അംബാനിയുടെ ജിയോ പേയോടും ഏറ്റുമുട്ടാനാണ് അദാനി ഒരുങ്ങുന്നത്.
അദാനിയുമായി ചേർന്ന് ക്രെഡിറ്റ് കാർഡ് സർവീസുകൾ നൽകാൻ താൽപര്യമുള്ള ബാങ്കുകളുമായും കമ്പനി ചർച്ച നടത്തുന്നുണ്ട്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം, രാജ്യത്ത് സർക്കാർ പിന്തുണയോടെ വ്യാപിക്കുന്ന ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് വഴി ഓൺലൈൻ ഷോപ്പിംഗ് നൽകാനുള്ള ചർച്ചകളും കമ്പനിയുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ഒഎൻഡിസി, യുപിഐ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്ക് ഉപഭോക്തൃ സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കിടയിൽ ജനപ്രിയമാണ്. കൂടാതെ ഓരോ മാസവും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകർഷിക്കുന്നു.
അദാനിയുടെ പുതിയ ബിസിനസ് ചുവടുവയ്പ്പിന് അംഗീകാരം ലഭിച്ചാൽ 'അദാനി വൺ' എന്ന പേരിലായിരിക്കും അറിയപ്പെടുക. 2022ൽ 'അദാനി വൺ' എന്ന പേരിൽ കമ്പനി ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ഈ ആപ്പിൽ നിലവിൽ ഹോട്ടൽ, ഫ്‌ളൈറ്റ് റിസർവേഷനുകൾ ഉൾപ്പെടെയുള്ള യാത്രാ സംബന്ധമായ സേവനങ്ങളാണ് നൽകുന്നത്. കമ്പനിയുടെ ഇകൊമേഴ്സ്, പേയ്‌മെന്റ് ഓഫറുകൾ ആദ്യം ലക്ഷ്യമിടുന്നത് അതിന്റെ നിലവിലെ ഉപഭോക്താക്കളെയാണ്. എയർപോർട്ടുകൾ വഴി യാത്ര ചെയ്യുന്നവരെയും ഗ്യാസ്, വൈദ്യുതി ഉപഭോക്താക്കൾ കൂടി കണക്കാക്കുമ്പോൾ ദശലക്ഷക്കണക്കിന് ആളുകൾ അദാനി വണ്ണിന്റെ കീഴിലാകുമെന്ന് കമ്പനി അവകശപ്പെടുന്നു.
അദാനി വണ്ണിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ബിൽ പേയ്‌മെന്റുകളിലൂടെയോ ഡ്യൂട്ടി ഫ്രീ വാങ്ങലിലൂടെയോ ലോയൽറ്റി പോയിന്റുകൾ നേടുകയും ഓൺലൈൻ ഷോപ്പിംഗിനായി അവ ഉപയോഗിക്കുകയും ചെയ്യാം. അതേസമയം, പുതിയ ബിസിനസിലേക്ക് കടക്കുന്നതിനെക്കുറിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയുടെ ഒരു വലിയ ശൃംഖല തന്നെയുള്ള അദാനി ഗ്രൂപ്പ് പുതിയ രംഗത്തേക്ക് പ്രവേശിക്കുന്നത് ബിസിനസ് ലോകം ആശ്ചര്യത്താടെയാണ് നോക്കിക്കാണുന്നത്. നിലവിൽ ഏഷ്യയിലെ രണ്ടാമത്തെ ധനികനാണ് ഗൗതം അദാനി. അടുത്തിടെ പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ചിരുന്നു. അദാനി ഗ്രൂപ്പിൽ അടിമുടി തട്ടിപ്പാണെന്നാണ് ഹിൻഡൻബർഗ് ആരോപിച്ചത്.
അദാനി ജനങ്ങൾക്ക് വിറ്റെന്ന് പറയുന്ന ഓഹരികൾ ശരിക്കും അദ്ദേഹത്തിന്റെ കയ്യിൽ തന്നെയുണ്ടെന്ന ആരോപണവും ഹിൻഡൻബർഗ് മുന്നോട്ടുവച്ചിരുന്നു. വിദേശത്തുള്ള 13 തട്ടിക്കൂട്ട് കമ്പനികളുടെ പേരിലാണ് ഈ ഓഹരികൾ രഹസ്യമായി അദാനി വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കമ്പനികൾ ഉപയോഗിച്ച് സ്വന്തം ഓഹരികൾ വാങ്ങിയും വിറ്റുമാണ് അതിന്റെ വില ഉയർത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |