മുണ്ടക്കയം: പത്ത് വയസുകാരിയെ പീഡിപ്പിച്ച കരാട്ടെ അദ്ധ്യാപകന് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. മുണ്ടക്കയം മുറികല്ലുംപുറം വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പിയെയാണ് (51) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത് .
പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്‌സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഴിഞ്ഞ സെപ്തംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം.മുണ്ടക്കയം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ഷൈൻ കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.
കഴിഞ്ഞദിവസം ഒമ്പത് വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പെൺകുട്ടിയുടെ രണ്ടാനച്ഛനെ കോടതി 80 വർഷം തടവിന് ശിക്ഷിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.
രണ്ടാനച്ഛന് 80 വർഷം ശിക്ഷ വിധിച്ചതിന് പുറമേ കുട്ടിയുടെ അമ്മയ്ക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പാലക്കാട് പട്ടാമ്പിയിലെ കോടതിയാണ് പോക്‌സോ കേസിൽ ശിക്ഷ വിധിച്ചത്. ക്രൂരവും ഗുരുതരവുമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് കോടതി കണ്ടെത്തി.
കുട്ടിയെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെങ്കിലും അവർ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത കേസിലാണ് നടപടി. രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായാണ് 80 വർഷം കോടതി തടവ് വിധിച്ചത്
അതേസമയം ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന മുർഷിദാബാദ് സ്വദേശികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കി (18) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോകുകയായിരുന്നു.
ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26ന് വൈകിട്ടാണ് വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ നിർബന്ധപൂർവം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ അങ്കമാലിയിലെ അന്യസംസ്ഥാനക്കാർ താമസിക്കുന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മാതൃസഹോദരിയുടെ ഫോണിലേക്ക് പെൺകുട്ടി വിളിച്ച ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ ഒന്നര മണിക്കൂറിനകം പെൺകുട്ടിയെ കണ്ടെത്താനായത് ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |